മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുതരം ക്യാൻവാസില്‍ ഒരുക്കിയ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദർശനം തുടരുകയാണ്.
ബെന്യാമിൻ രചിച്ച അതേ പേരിലുള്ള നോവല്‍ അഭ്രപാളിയില്‍ എത്തുമ്ബോള്‍ ഒട്ടും മിഴിവ് ചോരാതെ പകർത്താൻ ബ്ലെസിക്കും കൂട്ടർക്കും ആയെന്നാണ് പ്രേക്ഷക വിലയിരുത്തല്‍.
ഏകദേശം 16 വർഷത്തെ കാത്തിപ്പിന് ശേഷമാണ് ഈ നോവല്‍ സിനിമയാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2008 മുതല്‍ ചിത്രത്തിന്റെ പിന്നാലെയാണ് സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി താനും കഴിഞ്ഞ പത്ത് വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു എന്നും അതിന് കാരണമുണ്ടെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ട്രാവലർ സന്തോഷ് ജോർജ് കുളങ്ങര.
ചിത്രത്തെ കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര മനസ് തുറക്കുകയുണ്ടായി. ഒരു തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് ഏകദേശം പത്ത് വർഷത്തോളമായി എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയ്ക്ക് വേണ്ടിയാണു ഞാനും കാത്തിരുന്നതെന്ന് തോനുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആടുജീവിതം ഒരു ഹൃദയസ്‌പർശി ആയ അനുഭവമായിരുന്നു. മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞുവെന്ന് നിസംശയം പറയാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ പൊതുവെ കാര്യങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന ആളാണെന്നും, അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടാല്‍ അതിലെ കുറവുകളാണ് ആദ്യം കണ്ണില്‍ പിടിക്കുകയെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നുണ്ട്. പക്ഷെ ബ്ലെസ്സിയുടെ ഈ സിനിമ വളരെ മനോഹരമായി ചെയ്‌തിരിക്കുന്നതിനെ അഭിനന്ദിക്കുന്നു. ഈ പത്ത് വർഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല എന്നെനിക്ക് ഉറപ്പുണ്ടെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
സന്തോഷ് ജോർജ് കുളങ്ങര മാത്രമല്ല സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും ആടുജീവിതറെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ചിത്രം കണ്ടയുടൻ മണിരത്‌നം അയച്ച സന്ദേശം ബ്ലെസി തന്നെ പങ്കുവച്ചിരുന്നു. ‘എങ്ങനെ ഇത് അവതരിപ്പിക്കാനായെന്ന് എനിക്കറിയില്ല. വളരെയധികം പരിശ്രമം ഇതിനായി നിങ്ങള്‍ നടത്തിയിരിക്കുന്നു. സ്ക്രീനില്‍ അതെല്ലാം കാണാം. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍ മനോഹരമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാർച്ച് 28നാണ് ആടുജീവിതം തിയേറ്ററുകളില്‍ എത്തിയത്. ബെന്യാമിൻ 2008ല്‍ രചിച്ച ക്ലാസിക് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഒരുക്കിയത് ബ്ലെസിയാണ്. നജീബ് എന്ന പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനാണ് വേഷമിട്ടത്. കൂടാതെ അമല പോള്‍, ഗോകുല്‍, റിക്ക് എബി, താലിബ്, ജീൻ ലൂയീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.