വാഷിംഗ്‌ടണ്‍: ഇന്ത്യൻ ടെക് ഭീമൻ ടാറ്റ കണ്‍സള്‍ട്ടൻസിക്കെതിരെ (ടിസിഎസ്) ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ പ്രൊഫഷണലുകള്‍.
തങ്ങളെ ചുരുങ്ങിയ കാലയളവില്‍ പുറത്താക്കിയെന്നും തങ്ങളുടെ അവസരങ്ങള്‍ എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക് നല്‍കിയെന്നുമാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതുസംബന്ധിച്ച് 22 അമേരിക്കൻ തൊഴിലാളികള്‍ ഈക്വല്‍ എംപ്ളോയിമെന്റ് ഓപ്പർച്ച്‌യുണിറ്റി കമ്മിഷനില്‍ (ഇഇഒസി) പരാതി നല്‍കി.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്ബനികളെ അനുവദിക്കുന്ന ഒന്നാണ് എച്ച്- 1 ബി വിസ പദ്ധതി. എച്ച്-1 ബി വിസ കൈവശമുള്ളവർക്ക് മൂന്ന് മുതല്‍ ആറ് വർഷം വരെ വിദേശത്ത് ജോലി ചെയ്യാം. ഗ്രീൻ കാർഡ് പ്രോസസിലൂടെ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയാല്‍ വിസ പുതുക്കാനും അവസരമുണ്ട്.
വംശത്തിന്റെയും വയസിന്റെയും അടിസ്ഥാനത്തില്‍ നിയമലംഘനം നടത്തി ടിസിഎസ് തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ് പരാതിക്കാർ. തങ്ങളെ പിരിച്ചുവിട്ടിട്ട് എച്ച്-1ബി വിസയിലുള്ള കുറഞ്ഞ വേതനക്കാരായ ഇന്ത്യക്കാരെ നിയമിച്ചുവെന്ന് ഇവർ പരാതിപ്പെടുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇവർ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദധാരികളാണെന്നും പരാതി റിപ്പോർട്ട് ചെയ്‌ത വാള്‍സ്ട്രീറ്റ് ജേർണലില്‍ പറയുന്നു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ടിസിഎസ് അനധികൃതമായ വിവേചനം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
അമേരിക്കൻ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ വിദേശികള്‍ക്കാണ് എച്ച്-1 വിസ നല്‍കുന്നത്. പ്രതിവർഷം 65,000 വിസകളാണ് ഇത്തരത്തില്‍ നല്‍കുന്നത്.