തൃശൂര്‍ : തിരുവില്വാമല പാമ്ബാടി ഐവര്‍മഠ പൊതുശ്മാനത്തിലെ ചിതാഭസ്മ മോഷണക്കേസില്‍ പ്രതികള്‍ പിടിയില്‍.
വ്യാഴാഴ്ച രാത്രി പത്തരയോടെ ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്.
കേസില്‍ തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാല്‍ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളില്‍ നിന്നും ചിതാഭസ്മം കാണാതാകുന്നത് പ തിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തില്‍ പഴയന്നൂർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വർണ്ണത്തിന്റെ അംശം കണ്ടെത്തി വേർതിരിച്ച് വില്‍പ്പന നടത്തുന്നവരാണ് പ്രതികള്‍.
പലപ്പോഴായി ഇത്തരത്തില്‍ ശ്മശാനത്തില്‍നിന്ന് പലരുടെയും ചിതാഭസ്മം കാണാതായതോടെ മുൻപും പഴയന്നൂർ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടർന്ന് രാത്രിയില്‍ പോലീസ് പട്രോളിങ് നടത്താറുണ്ട്.
കേരളത്തില്‍തന്നെ കൂടുതല്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ശ്മശാനത്തിലൊന്നാണ് പാമ്ബാടി ഭാരതപ്പുഴയോരത്തെ ഐവർമഠം. ശ്മശാനത്തിന്റെ നാലുവശത്തും ചുറ്റുമതില്‍ കെട്ടി ഉയർത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.