ആലപ്പുഴ: തനിക്കെതിരെ വ്യാജ വാർത്തകള്‍ കെട്ടിച്ചമക്കുവെന്ന് ബി ജെപി നേതാവും ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ.
തന്നെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നീക്കങ്ങള്‍. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ആലപ്പുഴയില്‍ ത്രികോണ മത്സരത്തിന് സാഹചര്യം ഉണ്ടാക്കിയതെന്നും അവർ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം.
‘ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുത്. തെരഞ്ഞെടുപ്പ് ഫണ്ടിന് ആവശ്യമായത്ര പണം തരാമെന്ന് പറഞ്ഞ് ഒരു ഏജന്റിനെ തന്നെ കാണാന്‍ വിട്ട കരിമണല്‍ കര്‍ത്തയും കെ സി വേണുഗോപാലും ഈ വ്യക്തിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. ഞാൻ 9 തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഒരു മുതലാളിയുടെ മുന്നില്‍ ലക്ഷങ്ങള്‍ ഞാൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ചോദിച്ചിട്ടില്ല
മുണ്ട് മുറുക്കിയുടുത്ത് ഞാനും സഹപ്രവര്‍ത്തകരും കഷ്ടപ്പെട്ട് പണിയെടുത്ത് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തില്‍ ത്രികോണ മത്സരം ഉണ്ടാകുമെന്നും ഞാൻ വിജയിക്കുമെന്നും ബോധ്യം വന്നപ്പോള്‍ എന്നെ തകര്‍ക്കാന്‍ കെസി വേണുഗോപാലിന് വേണ്ടി കരിമണല്‍ കര്‍ത്തയ്ക്കും വേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ പിറന്നാള്‍ ദിവസം ആ ചാനലിന്റെ മുന്നില്‍ താന്‍ നിരാഹാരം ഇരിക്കും. അതിന് തന്റേടമുള്ള സ്ത്രീയാണ് ഞാൻ. തനിക്കെതിരായ തെറ്റായ വാർത്ത ഉടൻ പിൻവലിക്കണം. അല്ല പിൻവലിച്ചില്ലെങ്കില്‍ എന്നെ കാണാൻ വന്ന മുതലാളിയുടെ പേരും ഏത് കാറിലാണ് വന്നതെന്നും അടുത്ത വാര്‍ത്താ സമ്മേളത്തില്‍ എന്നെ കൊണ്ട് പറയിപ്പിക്കരുത്’, ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രൻ മത്സരരംഗത്ത് വിജയിച്ച് ഒരു എംപിയായി മന്ത്രിയായി ഇരിക്കാൻ ആഗ്രഹിക്കുന്നത് കേരളത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയാണ്. പൊതുപ്രവർത്തനവുമായി മുന്നോട്ട് പോകുന്നത് അമ്മ എന്ന നിലയില്‍ സ്ത്രീ എന്ന നിലയില്‍ വിജയിച്ചുകൊണ്ടാണ്’, ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ആലപ്പുഴയില്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വത്തെ ശോഭ സുരേന്ദ്രൻ അതൃപ്തി അറിയിച്ചുവെന്ന വാർത്തയ്ക്കെതിരെയായിരുന്നു ശോഭയുടെ പ്രതികരണം. ശോഭയുടെ പരാതിയെ തുടർന്ന് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ മണ്ഡലതല നേതൃയോഗം ചേർന്നെന്നും പന്തളം പ്രതാപനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റി പകരം ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന് ചുമതല നല്‍കിയതായുമായിട്ടായിരുന്നു വാർത്ത. വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ശോഭ പ്രതികരിച്ചു.