ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ വിലക്ക് കിട്ടാൻ സാധ്യത. ഇന്നലെ സൗദി സൂപ്പർ കപ്പില്‍ ചുവപ്പുകാർഡ് വാങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകള്‍ വരുന്നത്.
ഇന്നലെ അല്‍ ഹിലാലിനെ സൂപ്പർ കപ്പില്‍ നേരിട്ട അല്‍ നസർ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിന്റെ 86ആം മിനിറ്റില്‍ ആണ് റൊണാള്‍ഡോ ചുവപ്പ് കാർഡ് വാങ്ങിയത്. എതിർ താരം അല്‍ ബുലൈഹിയെ രണ്ടുതവണ എല്‍ബോ വച്ച് ഇടിച്ചതിനാണ് റൊണാള്‍ഡോയ്ക്ക് ചുവപ്പ് കിട്ടിയത്. ചുവപ്പുകാർഡ് വാങ്ങിയ റൊണാള്‍ഡോ റഫറിക്കെതിരെയും രോഷാകുലനായി പെരുമാറിയിരുന്നു. ഇതാണ് റൊണാള്‍ഡോയുടെ വിലക്ക് വർദ്ധിപ്പിക്കാൻ കാരണമായേക്കാവുന്ന സംഗതി.
അടുത്ത മത്സരത്തില്‍ നാസർ അല്‍ഫയ്ഹയെ ആണ് നേരിടുന്നത്. ആ മത്സരത്തില്‍ നിന്ന് റൊണാള്‍ഡോ എന്തായാലും പുറത്താണെന്ന് ഉറപ്പാണ്. അത് കഴിഞ്ഞു വരുന്ന രണ്ട് ലീഗ് മത്സരങ്ങളില്‍ കൂടി റൊണാള്‍ഡോക്ക് വിലക്ക് കിട്ടുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകള്‍. റഫറിയുടെ മാച്ച് റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ഇതില്‍ അന്തിമ നടപടി എടുക്കുക.
നേരത്തെ ആരാധകർക്കെതിരെ മോശം ആംഗ്യം കാണിച്ചതിനും റൊണാള്‍ഡോക്ക് സൗദിയില്‍ വിലക്ക് കിട്ടിയിരുന്നു. ലീഗ് കിരീടവും സൂപ്പർ കപ്പ് കിരീടവും നേടാൻ ആകില്ല എന്ന് ഉറപ്പായ അല്‍ നസറിനും റൊണാള്‍ഡോക്കും ഈ ചുവപ്പ് കാർഡും വിലക്കും കൂടുതല്‍ തിരിച്ചടിയായി മാറുകയാണ്.