ടെല്‍ അവീവ്: ഖാൻ യൂനിസ് അടക്കം തെക്കൻ ഗാസയില്‍ നിന്ന് ഭൂരിഭാഗം സൈനികരെയും പിൻവലിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം ഇറാന്റെ ആക്രമണ ഭീഷണി കണക്കിലെടുത്തെന്ന് സൂചന.
ഒരു ബ്രിഗേഡ് മാത്രമേ തെക്കൻ ഗാസയില്‍ അവശേഷിക്കുന്നുള്ളൂവെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ അറിയിച്ചിരുന്നു.
തെക്കൻ ഗാസയില്‍ ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്നുള്ള റാഫയില്‍ കരയാക്രമണം നടത്താനുള്ള തയാറെടുപ്പിന്റെ ഭാഗമാണ് പിന്മാറ്റമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നു. എന്നാല്‍ ഇറാന്റെ ആക്രമണ ഭീഷണി നേരിടാനുള്ള തയാറെടുപ്പിനാണെന്ന് യു.എസ് അടക്കം കരുതുന്നു.
ഈ മാസം ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുള്ള ഇറാൻ കോണ്‍സുലേറ്റ് ഇസ്രയേല്‍ തകർത്തിരുന്നു. ഇതിന്റെ പ്രതികാരമായി ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തയാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സൈനികരുടെ ലീവുകള്‍ റദ്ദാക്കിയ ഇസ്രയേല്‍ റിസേർവ് സൈനികരെ സജ്ജമാക്കുകയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.
ഹിസ്ബുള്ള കമാൻഡറെ വധിച്ചു
അതിനിടെ, തെക്കൻ ലെബനനിലെ അല്‍ – സുല്‍ത്താനിയ ഗ്രാമത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിർന്ന ഹിസ്ബുള്ള കമാൻഡർ അലി അഹ്‌മദ് ഹാസിൻ കൊല്ലപ്പെട്ടു. ഗാസയുദ്ധം ആരംഭിച്ച ശേഷം ലെബനനില്‍ 270 ഹിസ്ബുള്ള ഭീകരരെ ഇസ്രയേല്‍ വധിച്ചു. ഏകദേശം അമ്ബതോളം സാധാരണക്കാരും ഇവിടെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.