കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ പേര് ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ മാറ്റിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് കോണ്‍ഗ്രസ്.
കെ സുധാകരൻ എന്ന പേരിനു പകരം കെ സുധാകരൻ S/o രാവുണ്ണി എന്നാണ് ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് പേര് മാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കെ സുധാകരൻ എന്ന പേരിലായിരുന്നു കെപിസിസി മത്സരിച്ചത്.
സുധാകരൻ്റെ പേര് മാറ്റിയത് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കെ സുധാകരൻ എന്ന പേരില്‍ രണ്ട് അപര സ്ഥാനാർത്ഥികള്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സാധാരണ നിലയില്‍ ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികള്‍ക്ക് നാമനിർദ്ദേശപത്രികയില്‍ നല്‍കിയ പേരാണ് അനുവദിക്കാറുള്ളത്. മത്സരിച്ച കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും കെ സുധാകരൻ എന്ന പേരിലാണ് മത്സരിച്ചതെന്നും സിപിഐഎം ഭീഷണിക്ക് മുന്നില്‍ അധികാരികള്‍ വഴങ്ങുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 194 സ്ഥാനാർത്ഥികള്‍. നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരിന്റെ അന്തിമചിത്രമായത്. ഇന്ന് 10 സ്ഥാനാർത്ഥികള്‍ പത്രിക പിൻവലിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ മത്സരരംഗത്തുള്ളത് കോട്ടയം ലോക്സഭാ മണ്ഡലത്തിലാണ്.