തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ജയിച്ചു കയറാമെന്ന് ബിജെപി പ്രതീക്ഷ വെച്ച്‌പുലര്‍ത്തിയ രണ്ടു മണ്ഡലങ്ങളാണ് ആറ്റിങ്ങലും തൃശൂരും.എന്നാല്‍ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയില്‍ ഈ മണ്ഡലങ്ങളിലെ വിജയസാധ്യതകളും ബിജെപി ഇല്ലാതാക്കിയിരിക്കുകയാണ്.
കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ വൻ പ്രകടനം കാഴ്ചവച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ ആലപ്പുഴയിലേക്ക് മാറ്റി വി.മൂരളീധരനെയാണ് ആറ്റിങ്ങലില്‍ സ്ഥാനാർത്ഥിയാക്കിയത്.ഇതോടെ നേതൃത്വത്തിനെതിരെ പരസ്യ ആരോപണങ്ങളുമായി പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.ശോഭാ സുരേന്ദ്രന്റെ പ്രതിഷേധവും ഫലം കണ്ടില്ല.
ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിജയം പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണ് തൃശൂർ.എന്നാല്‍ ഇവിടേയും കാലുവാരല്‍ തകൃതിയിലാണ്.ഇതിനെതിരെ സുരേഷ് ഗോപി തന്നെ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേത്രത്തില്‍ തന്നെയാണ് കാലുവാരല്‍ നടക്കുന്നതെന്നാണ് സൂചന.നേരത്തെ പത്തനംതിട്ട മണ്ഡലത്തിനായി ഇദ്ദേഹം മുന്നില്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.ഇതിന് പിന്നില്‍ സംസ്ഥാനത്തെ ചില നേതാക്കളായിരുന്നു. ഇതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് വാശിപിടിച്ച നേതാവിനെ വയനാട്ടില്‍ തന്നെ ചാവേറായി കേന്ദ്രം അവതരിപ്പിക്കുകയും ചെയ്തു.
ആറ്റിങ്ങലിലേയും തൃശൂരിലേയും വിജയസാധ്യത കണക്കിലെടുത്താണ് ഇത്തവണ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പറഞ്ഞത്.എന്നാല്‍ ഉള്ളതും ഇല്ലാതാക്കാൻ ബിജെപി നേതാക്കള്‍ തന്നെ മത്സരിക്കുന്ന കാഴ്ചയാണ് നിലവില്‍ സംസ്ഥാനത്ത് കാണുവാൻ സാധിക്കുന്നത്.