ഒരു രാജ്യത്തെ എല്ലാ ആളുകളുടേയും കുടുംബപ്പേര് ഒന്നാകുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ? 507 വർഷങ്ങള്‍ കൂടി കഴിയുമ്ബോള്‍ ജപ്പാനില്‍ അത് സംഭവിക്കുമെന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
‘സാറ്റോ-സാൻ’ എന്നായിരിക്കും ജപ്പാനിലെ എല്ലാ മനുഷ്യരുടേയും കുടുംബപ്പേര്.
ടൊഹോകു സർവകലാശാലയിലെ സാമ്ബത്തിക ശാസ്ത്ര പൊഫസറായ ഹിരോഷി യോഷിദ 2024 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2023 മാർച്ചില്‍ നടന്ന സർവേ പ്രകാരം ജപ്പാനിലെ മുഴുവൻ ജനസംഖ്യയുടെ 1.5 ശതമാനം പേരുടേയും കുടുംബപ്പേര് സാറ്റോ എന്നാണ്. രണ്ടാം സ്ഥാനത്തുള്ളത് സുസുക്കിയാണ്. എന്നാല്‍ 2022 മുതല്‍ 2023 വരേയുള്ള കാലയളവില്‍ ഈ കുടുംബപ്പേര് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.0083 മടങ്ങ് വർധനയുണ്ടായിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഈ വർധനവിന്റെ തോത് അനുസരിച്ചാണ് 2531 ആകുമ്ബോഴേക്കും ജപ്പാൻ ഒരൊറ്റ കുടുംബപ്പേരിലേക്ക് ചുരുങ്ങുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നത്.
1800-കളുടെ അവസാനത്തില്‍ നിലവില്‍ വന്ന ജപ്പാനിലെ വിവാഹ നിമയമമാണ് ഇതിനെല്ലാം കാരണം. ഈ നിയമം അനുസരിച്ച് ജാതിയും മതവും പരിഗണിക്കാതെ വ്യക്തികള്‍ ഒരു കുടുംബപ്പേര് പങ്കിടണം. ഇത് ലംഘിക്കുന്നവർ കനത്ത പിഴ അടക്കേണ്ടി വരും. വിവാഹിതരായ ദമ്ബതികള്‍ക്കാണ് ഈ നിയമം ബാധകം. വിവാഹിതരായതിന് പിന്നാലെ അവരവരുടെ കുടുംബപ്പേരിന് പകരം ഒറ്റ കുടുംബപ്പേര് സ്വീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2015-ല്‍ ജപ്പാനിലെ സുപ്രീം കോടതി ഈ നിയമം ശരിവെയ്ക്കുകയും ചെയ്തു.
ഈ വിവാഹനിയമം മാറ്റിയില്ലെങ്കില്‍ പഠന റിപ്പോർട്ടില്‍ പറഞ്ഞതുപോലെ കാര്യങ്ങള്‍ സംഭവിക്കും. ഈ വിഷയത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് താൻ പഠനം നടത്തിയതെന്നും ഹിരോഷി യോഷിദ വ്യക്തമാക്കുന്നു. ഈ പ്രവണത കുടുംബപരവും പ്രാദേശികപരവുമായ പൈതൃകം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും ഹിരോഷി ചൂണ്ടിക്കാട്ടുന്നു.