ഇന്ത്യൻ പ്രീമിയർ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. ആവേശകരമായ പഞ്ചാബ് കിങ്സിനെ രണ്ട് റണ്‍സിനാണ് സണ്‍റൈസേഴ്സ് തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. പഞ്ചാബിന്റെ മറുപടി ആറ് വിക്കറ്റിന് 180 റണ്‍സില്‍ അവസാനിച്ചു.
മത്സരത്തില്‍ സണ്‍റൈസേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡ് (21), അഭിഷേക് ശർമ്മ (16), എയ്ഡൻ മാർക്രം (0), രാഹുല്‍ ത്രിപാഠി (11), ഹെൻറിച്ച് ക്ലാസൻ (9) എന്നിങ്ങനെ നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 37 പന്തില്‍ 64 റണ്‍സുമായി നിതീഷ് പുറത്താകുമ്ബോള്‍ സണ്‍റൈസേഴ്സ് സ്കോർ 150ലെത്തിയിരുന്നു. അബ്ദുള്‍ സമദ് (12 പന്തില്‍ 25) ഷബാസ് അഹമ്മദ് (7 പന്തില്‍ 14) നേടി.
പഞ്ചാബിനായി അർഷ്ദീപ് സിങ് നാലും സാം കറനും ഹർഷല്‍ പട്ടേലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. കഗീസോ റബാഡയ്ക്കാണ് ഒരു വിക്കറ്റ് വീഴ്ത്താനായത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ ആറ് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖർ ധവാൻ 14, ജോണി ബെർസ്റ്റോ പൂജ്യം, പ്രഭ്സിമ്രാൻ സിങ് നാല് എന്നിവർ പുറത്തായി. പിന്നീട് പൊരുതാൻ ശ്രമിച്ചവരും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമാക്കി.
സാം കറൻ (29), സിക്കന്ദർ റാസ (28), ജിതേഷ് ശർമ്മ (19) എന്നിങ്ങനെ പുറത്തായി. എങ്കിലും ശശാങ്ക് സിങ്ങും അശുതോഷ് ശർമ്മയും പോരാട്ടം അവസാന പന്ത് വരെ കൊണ്ടുപോയെങ്കിലും രണ്ട് റണ്‍സിന്റെ തോല്‍വിയായിരുന്നു അന്തിമ ഫലം.
ശശാങ്ക് 25 പന്തില്‍ 46 റണ്‍സുമായും അശുതോഷ് 15 പന്തില്‍ 33 റണ്‍സുമായും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനായി ഭുവന്വേശർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. കമ്മിൻസ്, നടരാജൻ, നിതീഷ് കുമാർ, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.