സിംഗപ്പൂർ: കൊറോണ വാക്‌സിൻ വിതരണത്തിൽ ക്വാഡിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.കൂടുതൽ പ്രതിരോധ ശേഷിയും വിശ്വസനീയവുമായ വാക്‌സിൻ വിതരണ ശൃംഖലയാണ് ക്വാഡിന്റേതെന്ന് അദ്ദേഹം പറഞ്ഞു.സിംഗപ്പൂരിലെ ബ്ലൂംബർഗ് ന്യൂ എക്കണോമിക് ഫോറത്തിൽ നടന്ന ദി എമർജിംഗ് വേൾഡ് ഓർഡർ എന്ന പാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ,ജപ്പാൻ,ഓസ്‌ട്രേലിയ,യുഎസ് എന്നീ രാജ്യങ്ങളടങ്ങിയ ക്വാഡ് സംയുക്തമായി കൊറോണ വാക്‌സിൻ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭം ഏറെ സവിശേഷമാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന അമേരിക്കൻ വാക്‌സിന് ജപ്പാൻ സാമ്പത്തിക സഹായം നൽകുന്നു,ഓസ്‌ട്രേലിയ ലോജിസ്റ്റിക്‌സ് സഹായങ്ങളും. അതുകൊണ്ട് തന്നെ ഇത് ഏറെ പ്രത്യേകതകളുള്ള സംരംഭമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇത് കൂടുതൽ പ്രതിരോധ ശേഷിയുള്ളതും വിശ്വസനീയവുമാണ്. സുതാര്യത മാത്രമല്ല നിരവധി വെല്ലുവിളികൾക്ക് ഇത് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ സംബന്ധിച്ചിടത്തോളം ഇത് വികേന്ദ്രീകൃത ആഗോളവൽക്കരണമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരി സമയത്ത് ഇന്ത്യ എത്ര ശക്തമായി യുദ്ധം ചെയ്‌തെന്നും വെല്ലുവിളികളെ തരണം ചെയ്ത് പുറത്ത് വന്നെന്നും അദ്ദേഹം ഓർമ്മിച്ചു. ഇത് തങ്ങൾക്ക് ഒരു പരീക്ഷണമാണെന്നും നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് രാജ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പട്ടപ്പോൾ നിരവധി വെല്ലുവിളികൾ രാജ്യത്തിന് നേരിടേണ്ടതായി വന്നു, മാസ്‌ക് നിർമ്മാതാക്കൾ പോലും ഇല്ലാത്ത 2000 ഡോളർ മാത്രം പ്രതിശീർഷ വരുമാനമുണ്ടായിരുന്ന രാജ്യം അന്ന് നേരിട്ട പ്രതിസന്ധികൾ വളരെ വലുതാണ്. എന്നാൽ ആരോഗ്യ രംഗത്തെ രാജ്യത്തിന്റെ കുതിപ്പ് വളരെ വേഗത്തിലായിരുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിച്ചു. അത്യാധുനിക സൗകര്യങ്ങൾ മെച്ചപ്പെട്ടു. കൊറോണ മഹാമാരി സമയത്ത് ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ വലിയ പരിവർത്തനമുണ്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു.