ലക്‌നൗ : ശക്തവും ദൃഢവുമായ ഇന്ത്യ ഇന്ന് ഭൂമിയിൽ രൂപപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാൻസിയിൽ തുടക്കം കുറിക്കുന്ന രാഷ്‌ട്ര രക്ഷ സമർപ്പണ പർവ്വം ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ പുതിയ ചരിത്രം കുറിക്കും. റാണി ലക്ഷ്മി ഭായിയുടെ ജന്മദിനമായ ഇന്ന് ഝാൻസി നഗരം സ്വാതന്ത്ര്യത്തിന്റെ മഹോത്സവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാൻസിയിൽ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ പുതിയ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നുകഴിഞ്ഞു. ഇത് ഝാൻസിക്ക് പുതിയ മുഖം നൽകും. ഈ വേളയിൽ ഝാൻസിയുടെ മറ്റൊരു പുത്രനായ മേജൻ ധ്യാൻചന്ദിനെ ഓർമ്മിക്കുന്നു. ഹോക്കിയിലൂടെ ഇന്ത്യയെ കായിക ലോകത്തേക്ക് എത്തിച്ച അദ്ദേഹത്തിന്റെ പേര് ഖേൽ രത്‌ന പുരസ്‌കാരത്തിന് നൽകാനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരാണ് മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ കൂടിയുള്ള സൈനിക സ്‌കൂളുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യസുരക്ഷക്കായി റാണി ലക്ഷ്മി ഭായിയെപ്പോലെ ഇനി പെൺകുട്ടികൾക്കും പ്രവർത്തിക്കാൻ സാധിക്കും. ഒരു വശത്ത് ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിയാർജ്ജിക്കുമ്പോൾ മറുവശത്ത് ഭാവിയിൽ രാജ്യത്തെ കാക്കാനുള്ള യുവത്വം തയ്യാറാവുകയാണ്. 100 സൈനിക സ്‌കൂളുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും 33 സ്‌കൂളുകളിൽ പെൺകുട്ടികൾക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഈ സൈനിക സ്‌കൂളുകളിൽ നിന്ന് റാണി ലക്ഷ്മിഭായിയെ പോലുള്ള ധീര വനിതകൾ ജനിക്കുകയും രാജ്യ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തിനായി രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികൾ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തമിഴ്‌നാട്ടിലും ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിലുമാണ് ഇത് ആരംഭിക്കുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.