ന്യുയോർക്ക് ∙ സ്കൂളിലെ കെമിസ്ട്രി ലാബിൽ പരീക്ഷണം നടത്തുന്നതിനിടെ പൊള്ളലേറ്റ വിദ്യാർഥിക്ക് 29 മില്യൻ നഷ്ടപരിഹാരം നൽകുന്നതിന് അപ്പീൽ കോടതി വിധിച്ചു.
ഇത്തരം കേസിൽ ന്യുയോർക്കിൽ ആദ്യമായാണ് 29 മില്യൻ നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുന്നത്.
2014 ൽ ബേക്കൺ ഹൈസ്ക്കൂൾ വിദ്യാർഥി അലോൺസൊ യെനീസിനാണ് പരീക്ഷണം നടത്തുന്നതിനിടെ പൊള്ളലേറ്റത്. 16 വയസ്സു പ്രായമുണ്ടായിരുന്ന അലോൺസയുടെ ശരീരത്തിൽ 30 ശതമാനം പൊള്ളലേറ്റിരുന്നു.
പെട്ടെന്ന് തീപിടിക്കുന്ന മെത്തനോളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. സിറ്റി എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിനെയും, സ്കൂൾ അധ്യാപികയെയുമാണ് കേസിൽ പ്രതി ചേർത്തിരുന്നത്.
അറുപതു മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാനാണ് ജൂറി വിധിച്ചതെങ്കിലും അപ്പീൽസ് കോടതി തുക 29 മില്യനാക്കി കുറക്കുകയായിരുന്നു. സ്കൂൾ ലാബിൽ പരീക്ഷണം നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല എന്നു കോടതി ചൂണ്ടികാട്ടി.
പി.പി.ചെറിയാന്‍