തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ (bus fare hike) ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju) ഇന്ന് ചര്‍ച്ച നടത്തും. നാലരയ്ക്ക് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു.
നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നാലെ ഇരുട്ടടിയായാണ് ബസ് ചാര്‍ജ്ജും കൂടുന്നത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ചുരൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കു. കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കി. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു.