മോസ്കോ: ഭക്ഷണം നല്‍കാതെ സൂര്യപ്രകാശം മാത്രം കാണിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവ് ശിക്ഷ.
റഷ്യൻ ഇൻഫ്ലുവൻസറായ മാക്‌സിം ല്യുട്ടിയെയാണ് (48) തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സൂര്യപ്രകാശം കുഞ്ഞിന് അമാനുഷിക കഴിവുകള്‍ നല്‍കുമെന്നാണ് മാക്‌സിം ല്യുട്ടി വിശ്വസിച്ചിരുന്നു.
പോഷകാഹാര കുറവ്, ന്യുമോണിയ എന്നിവ ബാധിച്ച ഒരു മാസം പ്രായമുള്ള കുഞ്ഞിനെ സോച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പ്രസവ സമയത്ത് പങ്കാളിയായ ഒക്സാന മിറോനോവയെ മാക്‌സിം ല്യുട്ടി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. അതിനാല്‍ അവരുടെ മകൻ വീട്ടിലാണ് ജനിച്ചതെന്നാണ് റിപ്പോർട്ട്. കോസ്‌മോസ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരുന്നത്.
ഭക്ഷണം നല്‍കാതെ സൂര്യപ്രകാശത്തെ കാണിപ്പിച്ചാണ് ഇയാള്‍ കുഞ്ഞിനെ വളർത്താൻ ശ്രമിച്ചത്. ഇത് ശരീരത്തില്‍ ആത്മീയ ഊർജ്ജം വർദ്ധിപ്പിക്കുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയോട് ഭക്ഷണം നല്‍കരുതെന്ന് നിർദേശവും നല്‍കിയിരുന്നു. സൂര്യൻ കുഞ്ഞിന് ഭക്ഷണം നല്‍കുമെന്നാണ് ഇയാള്‍ പങ്കാളിയോട് പറഞ്ഞിരുന്നതെന്ന് ഒക്സാനയുടെ സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒക്സാന രഹസ്യമായി കുഞ്ഞിന് മൂലയൂട്ടാൻ ശ്രമിച്ചിരുന്നു. സൂര്യപ്രകാശം മാത്രം ഏല്‍പ്പിച്ച് കുഞ്ഞിനെ എങ്ങനെ വളർത്തിയെടുക്കാമെന്ന് മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാൻ പ്രതി ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ ശക്തിപ്പെടുത്തുന്നതിന് തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് എട്ടിനാണ് കുഞ്ഞ് മരിക്കുന്നത്. ഈ ആഴ്ച കോടതിയില്‍ ഹാജരാക്കിയ മാക്‌സിം ല്യുട്ടി താൻ കുഞ്ഞിനെ കൊന്നതായി സമ്മതിച്ചു. തുടർന്നാണ് കോടതി എട്ട് വർഷം തടവും 900 പൗണ്ട് പിഴയും വിധിച്ചത്.