ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്ബോള്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നതുള്‍പ്പെടെ വോട്ടിങ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനായി മൂന്ന് നിർദേശങ്ങളായിരുന്നു അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ മുന്നില്‍ അവതരിപ്പിച്ചത്. വി.വി.പാറ്റ് ഗ്ലാസ് പുറത്ത് നിന്നും വ്യക്തമായി കാണാൻ സാധിക്കുന്നതായിരിക്കണം. കൂടാതെ, വി.വി.പാറ്റ് സ്ലിപ്പുകള്‍ വോട്ടർമാർക്ക് നല്‍കാമെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇപ്പോള്‍ തങ്ങളുടെ പ്രായം അറുപതുകളിലാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. രാജ്യത്ത് പേപ്പർ ബാലറ്റുകളുണ്ടായിരുന്ന കാലത്ത് എന്താണ് സംഭവിച്ചിരുന്നതെന്ന് നിങ്ങള്‍ മറന്നതാണോയെന്നും അദ്ദേഹം പ്രശാന്ത് ഭൂഷണോട് ചോദിച്ചു. ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും പേപ്പർ ബാലറ്റിലേക്ക് മടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ജർമനിയുടെ ജനസംഖ്യ എത്രയാണെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
രാജ്യത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് വളരെയേറെ പ്രയാസകരമായൊരു കർത്തവ്യമാണ്. ജർമനിയും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാകില്ല. ജർമനിയേക്കാള്‍ വലിയ ജനസംഖ്യ ചെറിയൊരു സംസ്ഥാനമായ ബംഗാളിലുണ്ട്. നാം ആരെയെങ്കിലും വിശ്വസിക്കേണ്ടതുണ്ട്. എന്നാല്‍, ഈ രീതിയില്‍ സംവിധാനത്തെ തകർക്കാനുള്ള ശ്രമമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ) ഹർജി സമർപ്പിച്ചവരില്‍ പ്രധാനി. നിലവില്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹർജിയിലെ ആവശ്യം.
നിലവില്‍ ഏഴ് സെക്കൻഡ് സമയം മാത്രമാണ് വി.വി.പാറ്റ് രസീത് വോട്ടർക്ക് കാണാൻ സാധിക്കുക. ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തിയ ഉടൻ മെഷീന് ഉള്ളില്‍ പ്രത്യക്ഷപ്പെടുന്ന വി.വി.പാറ്റ് രസീത് ചില്ലിലൂടെ നോക്കി മാത്രമേ വോട്ടർക്ക് വോട്ട് സ്ഥിരീകരിക്കാൻ കഴിയൂ. ഏഴ് സെക്കൻഡിന് ശേഷം രസീത് താഴെ സജ്ജമാക്കിയ പെട്ടിയിലേക്ക് സ്വയം വീഴും.