എന്തിനാണ് നിരോധനം?
ഫെബ്രുവരിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ സമയത്താണ് സർക്കാർ എക്‌സ് നിരോധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താൻ ഗവണ്‍മെൻ്റിൻ്റെ നിയമാനുസൃത നിർദേശങ്ങള്‍ പാലിക്കുന്നതിലും പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിലും എക്‌സ് പരാജയപ്പെട്ടതിനാലാണ് നിരോധനം ആവശ്യമായി വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പാകിസ്താൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യല്‍ മീഡിയ കമ്ബനി വിമുഖത പ്രകടിപ്പിച്ചതായും മന്ത്രാലയം ആരോപിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസികളുടെയും സുരക്ഷാ ഏജൻസികളുടെയും രഹസ്യ റിപ്പോർട്ടുകള്‍ പരിഗണിച്ചാണ് എക്‌സിനെ താത്കാലികമായി തടയാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാകിസ്താനിലെ രാഷ്ട്രീയ പാർട്ടികളില്‍, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ്റെ പാർട്ടിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. എക്‌സില്‍ 20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇംറാൻ ഖാന് ഉണ്ട്. എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള പാകിസ്താൻ സ്വദേശിയാണ് അദ്ദേഹം. എക്‌സ് നിരോധനത്തിന് ഇതാണ് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഉള്‍പ്പെടെയുള്ള ഉന്നതർ വിപിഎൻ വഴി എക്‌സ് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. നിരോധനം നീക്കുന്നതിനുള്ള സൂചനകളൊന്നും സർക്കാർ നല്‍കിയിട്ടില്ല.