ബ്രാംടണ്‍: നെറ്റ്ഫ്ലിക്സിലെ ഏറ്റവും പ്രശസ്തമായ സീരിസുകളിലൊന്നാണ് മണിഹീസ്റ്റ്. അതിവിദഗ്ധമായി സ്വർണവും പണവും കവരുന്ന സംഘത്തിന്റെ കഥയാണ് മണിഹീസ്റ്റ് പറഞ്ഞത്.
ഇപ്പോള്‍ സമാനമായൊരു കവർച്ചയുടെ വാർത്തയാണ് കാനഡയില്‍ നിന്നും വരുന്നത്.
കാനഡയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ മോഷണത്തില്‍ ഉള്‍പ്പെട്ട ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അഞ്ച് പേർ കാനഡയിലും ഒരാള്‍ യു.എസിലുമാണ് പിടിയിലായത്. സ്വർണ്ണവും പണവും അടങ്ങുന്ന 22 മില്യണ്‍ കനേഡിയൻ ഡോളർ മൂല്യം വരുന്ന കാർഗോയാണ് സംഘം കവർന്നത്.രണ്ട് എയർ കാനഡ ജീവനക്കാരും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്.
വ്യാജ എയർവേ ബില്ലുണ്ടാക്കി സ്വിറ്റ്സർലാൻഡില്‍ നിന്നും വന്ന 400 കിലോ ഗ്രാം സ്വർണവും 2.5 മില്യണ്‍ കനേഡിയൻ ഡോളർ മൂല്യം വരുന്ന വിദേശ കറൻസിയുമാണ് സംഘം കവർന്നത്. ഒരു വർഷം മുമ്ബ് നടന്ന സംഭവത്തിലെ പ്രതികള്‍ ഇപ്പോഴാണ് പിടിയിലാവുന്നത്. ടോറന്റോയിലെ പിയേഴ്സണ്‍ ഇന്റർനാഷണല്‍ എയർപോർട്ടില്‍ നിന്നാണ് കാർഗോ ഇവർ തന്ത്രപരമായി കൈക്കലാക്കിയത്.
പിടിയിലായ പ്രതികളില്‍ അഞ്ച് പേർ കാനഡയിലാണ് അറസ്റ്റിലായത്. നിലവില്‍ ജാമ്യത്തിലുള്ള ഇവരുടെ വിചാരണ ഉടൻ നടക്കും. പ്രതികളില്‍ ഒരാള്‍ യു.എസിലെ പെൻസില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിലാവാനുണ്ടെന്നും ഇവർക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചുവെന്നും കനേഡിയൻ പൊലീസ് അറിയിച്ചു.
കവർച്ചയില്‍ പങ്കാളിയായ ജീവനക്കാരില്‍ ഒരാളെ പുറത്താക്കിയെന്ന എയർ കാനഡ അറിയിച്ചു. മറ്റൊരാള്‍ നേരത്തെ തന്നെ കമ്ബനി വിട്ടിരുന്നു. എയർ കാനഡ വിമാനത്തില്‍ വന്ന സ്വർണം വിദഗ്ധമായി വിമാനത്തില്‍ നിന്നും മോഷ്ടിച്ച് കാർഗോ സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വ്യാജ രേഖകളുണ്ടാക്കി അത് വിമാനത്താവളത്തിനുള്ളില്‍ നിന്നും കൊണ്ടുപോയി.