മഹോബ: കാർഷിക നിയമങ്ങളിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി. യുപിയിലെ മഹോബയിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം തുറന്നടിച്ചത്. കോൺഗ്രസ് ഉയർത്തുന്നത് പ്രശ്‌നങ്ങളുടെ രാഷ്‌ട്രീയമാണ് ബിജെപിയുടേത് പരിഹാരങ്ങളുടെ രാഷ്‌ട്രീയവും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കർഷകർ ഇന്നും പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കാൻ കാരണം ചില രാഷ്‌ട്രീയ പാർട്ടികളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
കുടുംബാധിപത്യം നിലനിൽക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക് കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർക്ക് കർഷകർ എന്നും പ്രശ്‌നങ്ങളിൽ പെട്ടു കിടക്കണമെന്ന ചിന്തയാണുളളത്. കർഷകരുടെ പേരിൽ അവർ എല്ലാം പ്രഖ്യാപിക്കുന്നുണ്ട്. പക്ഷെ ഒരു പൈസ പോലും കർഷകരുടെ കൈകളിൽ എത്തുന്നില്ല. എന്നാൽ കിസാൻ സമ്മാൻ നിധിയിലൂടെ 1.62 കോടി രൂപയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ തന്റെ സർക്കാർ നേരിട്ട് എത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിത്ത് മുതൽ വിപണി വരെ എല്ലാ തലങ്ങളിലും കർഷകരുടെ ക്ഷേമം ഉറപ്പിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സർക്കാർ ഓരോ വിഷയങ്ങൾക്കും പരിഹാരം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.