ന്യൂഡല്‍ഹി: പ്രമേഹം കൂട്ടുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അമിതമായി മധുരം കഴിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).
പ്രമേഹ രോഗിയാണെന്ന് പറയുമ്ബോഴും ജയിലിനുള്ളില്‍ അദ്ദേഹം മാമ്ബഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത ചായയും കഴിക്കുന്നുവെന്നാണ് ഇഡി ഡല്‍ഹി കോടതിയെ അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി പ്രമേഹം കൂട്ടാനാണ് കേജ്‌രിവാള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇഡിയുടെ അഭിഭാഷകൻ സോഹെബ് ഹൊസൈൻ പ്രത്യേക ജഡ്‌ജി കാവേരി ബവേജയെ അറിയിച്ചത്. ശരീരത്തിലെ പഞ്ചസാരയുടെ അളവില്‍ നിരന്തരം ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നതിനാല്‍ തന്റെ സ്ഥിരം ഡോക്ടറെ വെർച്വല്‍ കോണ്‍ഫറൻസിംഗിലൂടെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
‘ഞങ്ങള്‍ ജയില്‍ അധികാരികളില്‍ നിന്ന് കേജ്‌രിവാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ വിശദാംശങ്ങള്‍ തേടിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച ദിവസമാണ് പ്രമേഹം കൂടിയത്. ആ റിപ്പോർട്ടാണ് കേജ്‌രിവാള്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്. പരിശോധനയില്‍ പ്രമേഹം കൂടുതലാണെന്ന് തെളിഞ്ഞിട്ടും അദ്ദേഹം, മാമ്ബഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത ചായയുമാണ് കഴിക്കുന്നത്. ഇതിലൂടെ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള സാഹചര്യം മനപ്പൂർവം സൃഷ്ടിക്കുകയാണ്,’ സോഹെബ് പറഞ്ഞു.
കേജ്‌രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ വിശദാംശങ്ങള്‍ കോടതി ഇഡിയോട് തേടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമർപ്പിച്ചെന്നാണ് സൂചന. നാളെ കോടതി വീണ്ടും ഹർജി പരിഗണിക്കും.