കൊച്ചി: ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചും ബി.ജെ.പിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. യു.ഡി.എഫ്., എല്‍.ഡി.എഫ്.
സഖ്യങ്ങള്‍ വർഗീയ പ്രീണനമാണ് തുടരുന്നതെന്നും രണ്ടു പാർട്ടിയുടേയും അന്തരാത്മാവ് വർഗീയതയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ജീവദീപ്തി മാസികയിലെ മുഖപ്രസംഗത്തില്‍ ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ. സേവ്യർ കുടിയാംശ്ശേരി എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി.യോട് അയിത്തം കല്പിക്കേണ്ടതില്ല എന്ന് വ്യക്തമാക്കുന്നത്.
ബി.ജെ.പി. കരുത്തോടെ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ- ലേഖനത്തില്‍ പറയുന്നു.
ബി.ജെ.പി. കേരളത്തില്‍ ഇക്കുറി അക്കൗണ്ട് തുറക്കാനാണ് സാധ്യത എന്ന് ലേഖനത്തില്‍ പറയുന്നതോടൊപ്പം തന്നെ, ഇനിയും അയിത്തം കല്‍പിച്ച് പുറത്തുനിർത്തിയാല്‍ നാളെ അവർ നമ്മെ പുറത്തുനിർത്തും. അതിലും നല്ലത് നമുക്ക് അകത്ത് കടക്കുകയല്ലേ വേണ്ടത്. മാത്രമല്ല, എത്രകാലം നമ്മള്‍ അധികാരസീമകള്‍ക്ക് പുറത്തുജീവിക്കും എന്നും ചോദിക്കുന്നുണ്ട്. അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്യാൻ ഈ പാർട്ടി നമുക്ക് എന്ത് ചെയ്തു എന്നും ലേഖനത്തില്‍ ചോദിക്കുന്നു.
കമ്മ്യൂണിസ്റ്റുകാർ അവരുടെ പാർട്ടിക്കാരെ മാത്രമേ സേവിക്കൂ. അതിന് വേണ്ടി ഏത് നിയമവും കാറ്റില്‍ പറത്തും. മാത്രമല്ല ദേശീയ തലത്തില്‍ വലിയ പ്രതീക്ഷയില്ലാത്ത പാർട്ടിയാണിത്. അതിനേക്കാളുപരി കുറേ ക്രിമിനലുകളുടെ സങ്കേതമായി മാറിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്മ്യൂണിസം അറിയാവുന്നവരാരുമില്ല ഇപ്പോള്‍ ആ പാർട്ടിയില്‍. അതിനാല്‍ അവരെ ആ വഴിക്ക് വിടുക- ലേഖനത്തില്‍ പറയുന്നു.