ഇടുക്കി: പതിവിന് വിപരീതമായി നടന്ന ആസിഡ് ആക്രമണ ദൃശ്യങ്ങൾക്കാണ് കേരളം ഇന്നലെ സാക്ഷിയായത്. ഇടുക്കിയിൽ യുവാവിന് നേരെ നടന്ന ആക്രമണത്തിൽ പ്രതി ഷീബയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
യുവാവ് പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഷീബ ആസിഡ് ഒഴിച്ച് പ്രതികാരം തീർത്തത്. കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി മടങ്ങിയത് ഭർത്താവിന്റെ വീട്ടിലേക്കായിരുന്നു. ആക്രമണത്തിനിടെ ആസിഡ് വീണ് ഷീബയുടെ മുഖത്തിനും പൊള്ളലേറ്റിരുന്നു. മുഖത്തെ പൊള്ളിയ പാടുകൾ കണ്ട ഷീബയുടെ ഭർത്താവ് കാര്യം തിരക്കിയപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണതാണെന്നായിരുന്നു ഷീബയുടെ മറുപടി. ആരും ഒന്നുമറിയാതെ അഞ്ച് ദിവസം കടന്നുപോയി. ഒടുവിൽ ശനിയാഴ്ച വൈകിട്ട് ഭർതൃവീട്ടിലെത്തിയ പോലീസ് ഷീബയെ അറസ്റ്റ് ചെയ്തു. അതുവരെയും മറ്റാർക്കും സംഭവത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അരുൺകുമാറും ഷീബയും പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയായിരുന്നു. സൗഹൃദബന്ധം പ്രണയമായി വളർന്നപ്പോഴും ഷീബ വിവാഹിതയാണെന്ന കാര്യം അരുണിനെ അറിയിച്ചിരുന്നില്ല. മൂന്ന് വർഷം നീണ്ട അടുപ്പത്തിനിടെ പലതവണ ഇവർ നേരിട്ട് കണ്ടുമുട്ടിയിരുന്നു. ാെടുവിൽ ഷീബ വിവാഹിതയാണെന്ന് തിരിച്ചറിഞ്ഞ അരുൺ കുമാർ ബന്ധത്തിൽ നിന്നും പിന്മാറി. മറ്റൊരു വിവാഹം കഴിക്കുമെന്നും ഷീബയെ അറിയിച്ചു. ഇതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്.
തുടർന്നും അരുൺ തന്നെ വിവാഹം കഴിക്കണമെന്ന് ഷീബ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ അരുൺ പണം തരികയാണെങ്കിൽ ബന്ധം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ഷീബ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങൾ നേരിട്ട് സംസാരിക്കണമെന്ന് പറഞ്ഞാണ് ഷീബ കഴിഞ്ഞ 16ന് അരുണിനെ അടിമാലിയിലേക്ക് വിളിച്ച് വരുത്തിയത്. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ കൈവശം വെച്ചിരുന്ന ഷീബ അരുണിനെ നേരിൽ കണ്ടതോടെ പ്രയോഗിച്ചു. അടിമാലി പള്ളിമുറ്റത്ത് വെച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാഴ്ച ശക്തി ഇതിനോടകം നഷ്ടമായി.