കൊൽക്കത്ത : സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലേക്ക്. നാളെ ഡൽഹിയിലെത്തുന്ന മമത വ്യാഴാഴ്ചവരെ രാജ്യതലസ്ഥാനത്ത് തുടരും. വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനാണ് മമത ഡൽഹിയിൽ എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മമത കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കൂടുതൽ വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനായി പ്രധാനമന്ത്രിയിൽ നിന്നും മമത പിന്തുണ തേടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രധാനമന്ത്രിയും മമതയുമായുള്ള കൂടിക്കാഴ്ചയുടെ തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഒരാഴ്ച ബാക്കിനിൽക്കേയാണ് ബംഗാൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നത്. ജൂലൈയിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറിയപ്പോഴാണ് മമത അവസാനമായി പ്രധാനമന്ത്രിയെ കണ്ടത്. ഇതിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.