ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതുകയാണ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ചെന്നൈയിലെ 3 മണ്ഡലങ്ങളിലും പോളിങ് നിരക്ക് കുറവ്. അഞ്ചോളം ഇടങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് 20 മിനിറ്റോളം വോട്ടെടുപ്പു വൈകി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി, നടൻ അജിത്ത് ഉൾപ്പെടെയുള്ളവർ രാവിലെ വോട്ടു ചെയ്തു. അക്രമ സംഭവങ്ങൾ ഇതുവരെയില്ല. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 1 മണ്ഡലത്തിലേക്കുമാണു തിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎൽഎയായിരുന്ന വിജയധരണി രാജിവച്ചതോടെ ഒഴിവു വന്ന കന്യാകുമാരിയിലെ വിളവങ്കോട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.