ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് ആരും ഭയപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി.
നടപടിക്രമങ്ങളില്‍ പവിത്രതയുണ്ടായിരിക്കണം.
സ്വതന്ത്രവും നീതിയുക്‌തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള പരാതികളില്‍ തങ്ങള്‍ക്കുംആശങ്കയുണ്ട്. അതുകൊണ്ടാണ് ഹര്‍ജി കേള്‍ക്കാന്‍ സമ്മതിച്ചത്.
എന്നാല്‍ എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കേണ്ടെന്നു ഹര്‍ജിക്കാരോടു കോടതി പറഞ്ഞു. വി.വി.പാറ്റുകള്‍ ഏതെങ്കിലും സോഫ്‌റ്റ്വേറുമായി ബന്ധിപ്പിട്ടില്ലെന്നും അത് വെറും പ്രിന്റിങ് മെഷീനിന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ്‌കമ്മിഷന്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ് വിശദീകരിച്ചു. വോട്ടെണ്ണല്‍ ഉദ്ദേശിച്ചല്ല വി.വി.പാറ്റുകള്‍ക്ക് രൂപം നല്‍കിയത്. എ.ടി.എമ്മില്‍ നിന്ന് ലഭിക്കുന്ന സ്ലിപ്പുകള്‍ക്കു സമാനമാണത്. ഇത് മുഴുവന്‍ എണ്ണുകയെന്നത് ശ്രമകരമായ ദൗത്യമാണ്.
ഒരു വോട്ടിങ് യന്ത്രത്തിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ കുറഞ്ഞത് ഒരുമണിക്കൂര്‍ വേണ്ടിവരും. 17 ലക്ഷത്തിലധികം വോട്ടിങ് യന്ത്രങ്ങളും വി.വി.പാറ്റ് യന്ത്രങ്ങളുമുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാന്‍ കഴിയില്ല. ബാലറ്റ് പേപ്പര്‍ കൈകാര്യം ചെയ്യുമ്ബോള്‍ മാനുഷിക പിഴവുകളുണ്ടാകും.
വോട്ടിങ് യന്ത്രത്തില്‍ ഈ സാധ്യതയുമില്ലെന്നും കമ്മിഷന്‍ വിശദീകരിച്ചു.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്‌ത വോട്ടും വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും കമ്മിഷന്‍ നിഷേധിച്ചു. 373 മണ്ഡലങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നതായി ഒരു വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്‌തത് അടിസ്‌ഥാനരഹിതമാണെന്നും കമ്മിഷന്‍ വ്യക്‌തമാക്കി.