ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ തിരിച്ചിറക്കി.
യുഎഇയിലെ മഴക്കെടുതി മൂലമാണ് ഇന്നലെ രാത്രി എട്ടു മണിക്കു പോയ വിമാനം ദുബായില്‍ ഇറക്കാനാവാതെ പുലര്‍ച്ചെ കരിപ്പൂരില്‍ തിരിച്ചെത്തിയത്.
വിമാനത്തില്‍ 180 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യാത്രക്കാര്‍ക്ക് ഇന്നു വൈകിട്ടോടെ റാസല്‍ ഖൈമയിലേക്ക് പോകാന്‍ വിമാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് റണ്‍വേയില്‍ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകളാണ് റദ്ദാക്കിയത് 41 വിമാനം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഇക്കാര്യം വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയില്‍ പെയ്തത്. റോഡുകളില്‍ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. പലയിടത്തും കാറുകള്‍ വെള്ളത്തില്‍ മുങ്ങി നശിച്ച അവസ്ഥയിലാണ്. ഇതിനിടയില്‍ ദുബൈ മെട്രോയുടെ കൂടുതല്‍ സ്റ്റേഷനുകള്‍ സാധാരണ നിലയിലായിട്ടുണ്ട്.