കൊച്ചി: മാസപ്പടി കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ആരോഗ്യപ്രശ്നങ്ങളെന്ന പേരിലാണ് കർത്തയുടെ നിസ്സഹകരണം എന്നാണ് ഇഡി വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന് അന്വേഷണ സംഘം എത്തിയപ്പോഴും കർത്ത കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാൻ കൂട്ടാക്കിയില്ല. കിടന്നുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും കർത്ത ഒഴിഞ്ഞുമാറിയെന്നും ഇഡി ആരോപിക്കുന്നു.
ആരോഗ്യപ്രശ്നമുള്ളതായി കർത്ത അഭിനയിക്കുകയാണെന്നാണ് ഇഡി സംശയം. മൊഴിയെടുത്ത പേപ്പറുകളില്‍ ഒപ്പിടാതെ കൈവിരല്‍ രേഖ പതിച്ചു നല്‍കുകയായിരുന്നു. ഒപ്പിടുന്നതിന് പോലും ആരോഗ്യപ്രശ്നമെന്നായിരുന്നു കർത്തയുടെ നിലപാട്. എന്നാല്‍, ചോദ്യം ചെയ്യലിന് തലേ ദിവസം ശശിധരൻ കർത്ത ഒപ്പിട്ട ചെക്ക് ലീഫുകള്‍ ഇഡി പിടിച്ചെടുത്തു. കർത്തയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി നല്‍കുന്ന സൂചന.
അതേസമയം മാസപ്പടി കേസില്‍ ഇഡി ചെന്നെ ഹെഡ്കോർട്ടേഴ്സിനാണ് പൂർണ നിയന്ത്രണം. സ്പെഷ്യല്‍ ഡയറക്ടർ പ്രശാന്ത് കുമാർ മേല്‍നോട്ടച്ചുമതല വഹിക്കും. കേരളത്തിലെത്തി സ്പെഷ്യല്‍ ഡയറക്ടർ നടപടികള്‍ വേഗത്തിലാക്കി. രണ്ട് ദിവസം കേരളത്തില്‍ തങ്ങി അന്വേഷണം വിലയിരുത്തിയാണ് മടക്കം.