ന്യൂയോർക്ക്: ഇസ്രായേലുമായി 1 ബില്യണ്‍ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാട് നടത്താൻ അമേരിക്ക. ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങള്‍, മോർട്ടാർ റൗണ്ടുകള്‍ എന്നിവയുള്‍പ്പെടെയാണ് നല്‍കുന്നത്.
ഇറാനുമായുള്ള സംഘർഷ സാധ്യത കൂടി പരിഗണിച്ചാണ് നടപടി.
ബൈഡൻ ഭരണകൂടം നിർദേശിച്ച കരാറില്‍ 700 മില്യണ്‍ ഡോളറിന്റെ 120 എം.എം ടാങ്ക് വെടിമരുന്ന്, 500 മില്യണ്‍ ഡോളറിന്റെ യുദ്ധ വാഹനങ്ങള്‍, 100 മില്യണ്‍ ഡോളറിന്റെ 120 എം.എം മോർട്ടാർ റൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു. ഇത് ഹമാസിൻ്റെ ഒക്‌ടോബർ 7-ലെ ആക്രമണത്തിന് ശേഷം ഇസ്രായേലുമായുള്ള ഏറ്റവും വലിയ ആയുധ വില്‍പ്പനയാകും.
അതേസമയം, ഇത്രയുമധികം ആയുധങ്ങള്‍ നല്‍കാൻ മാസങ്ങള്‍ പിടിക്കുമെന്നാണ് വിവരം. കൂടാതെ യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയും ആവശ്യമാണ്.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടുക്കുരുതിയെ സഹായിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെതിരെ വലിയ വിമർശനമാണ് ലോകമെമ്ബാടും ഉയരുന്നത്. ഇതിനിടയിലാണ് വീണ്ടും ആയുധങ്ങള്‍ കൈമാറാൻ ശ്രമിക്കുന്നത്.
ഇസ്രായേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യയില്‍ ഗസ്സയില്‍ ഇതുവരെ 34,000ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിലധികവും കുട്ടികളും സ്ത്രീകളുമാണ്.
ഇസ്രയേലുമായുള്ള ആയുധ വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം അര ഡസൻ ഡെമോക്രാറ്റിക് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചിരുന്നു. അമേരിക്കയുടെ സഹായ വിതരണം തടസ്സപ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് 1961ലെ നിയമത്തിന്റെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.