ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ക്ക് വേണ്ടി ഗൂഗിളിന് മാത്രം ബി.ജെ.പി നല്‍കിയത് 39 കോടി രൂപ.
ഗൂഗിളിന്റെ പരസ്യ സുതാര്യതാ കേന്ദ്രത്തില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെ ഗൂഗിളിലൂടെ 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നല്‍കിയത്. ഇതിന് വേണ്ടി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നല്‍കിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയില്‍ നല്‍കിയ പരസ്യത്തിന് മെറ്റക്ക് നല്‍കിയത് കൂടി കണക്ക് കൂട്ടുമ്ബോള്‍ ഓണ്‍ലൈൻ പ്രചാരണത്തിന് നല്‍കിയ തുക ഇരട്ടിയാകും.
ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ ബി.ജെ.പി നല്‍കിയത്.
ബി.ജെ.പി ലക്ഷ്യം വെക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിതാണെന്നാണ് പരസ്യക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024-ന്റെ ആരംഭത്തില്‍ തന്നെ ഓരോ സംസ്ഥാനത്തിനുമായി ബിജെപി രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഉത്തർപ്രദേശില്‍ പരസ്യം നല്‍കാനായി നൂറ് ദിവസത്തിനുള്ളില്‍ 3.38 കോടി രൂപയാണ് ബി.ജെ.പി ചെലവാക്കിയത്.