ഇന്ന് ലൂണയും ദിമിയും ഒന്നും ഇല്ലാതിരുന്നിട്ടും ഒഡീഷക്ക് എതിരെ മികച്ച രീതിയില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.
ഒരു ലോഡ് ഗോളടിക്കാനുള്ള അവസരങ്ങള്‍ അവർ സൃഷ്ടിച്ചു എങ്കിലും അതില്‍ ആകെ ഒന്നാണ് വലയില്‍ കയറിയത്. ഇത് തന്നെയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് തോല്‍ക്കാൻ കാരണം എന്ന് വേണം പറയാൻ.
ഇന്ന് മികച്ച രീതിയില്‍ ആണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകള്‍ക്ക് അകം നല്ല രണ്ട് ഷോട്ടുകള്‍ ഒഡീഷ ഗോള്‍മുഖത്തേക്ക് തൊടുത്തു. പക്ഷെ രണ്ടും ടാർഗറ്റില്‍ എത്തിയില്ല. 21ആം മിനുട്ടില്‍ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. ഹോർമിയുടെ ഹെഡറും നേരെ ഗോള്‍ കീപ്പറുടെ കൈകളിലേക്ക് എത്തി. ഇതൊക്കെ അർധാവസരങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍ രണ്ടാം പകുതിയില്‍ അങ്ങനെയല്ല. ഒന്നിനു പിറകെ ഒന്നായാണ് ബ്ലാസ്റ്റേഴ്സ് അവസരങ്ങള്‍ സൃഷ്ടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെർനിചിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ലിത്വാനിയൻ താരത്തിന് ആ അവസരം മുതലെടുക്കാൻ ആയില്ല. ഗോള്‍ കീപ്പറെ പരീക്ഷിക്കാൻ പോലും ആയില്ല.
53ആം മിനുട്ടില്‍ ഐമന്റെ ഗോള്‍ എന്നുറച്ച ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നത് കണ്ടു. 56ആം മിനുട്ടില്‍ ചെർനിച്ചിന് ഒരു സുവർണ്ണാവസരം കൂടെ ലഭിച്ചു. ഗോള്‍ ലൈനിന് 4 വാരെ അകലെ നിന്ന് ലഭിച്ച ആ അവസരം ആകാശത്തേക്കാണ് ചെർനിച് അടിച്ചത്.
അവസാനം 66ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടി എങ്കിലും തുലച്ച അവസരങ്ങള്‍ക്ക് ഒന്നും പകരമായില്ല. ദിമി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഈ മത്സരത്തിന് ഇടയില്‍ ഒരോ ബ്ലാസ്റ്റേഴ്സ് ആരാധകരും ആഗ്രഹിച്ചു പോയിട്ടുണ്ടാകും. ഇന്ന് അവസരങ്ങള്‍ക്ക് ഒപ്പം കിരീട സ്വപ്നങ്ങള്‍ കൂടെയാണ് ടാർഗറ്റില്‍ നിന്ന് മിസ്സ് ആയത്.