നടൻ വിജയ്ക്കെതിരെ സാമൂഹ്യ പ്രവർത്തകൻ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കാണിച്ചാണ് പേര് വെളിപ്പെടുത്താത്തയാള്‍ ചെന്നൈയില്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്നും, ആരാധകരുടേയും പ്രവർത്തകരുടേയും അകമ്ബടിയോടെ താരം ബൂത്തിലേക്ക് എത്തിയത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആയെന്നും പരാതിയില്‍ പറയുന്നു.
വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെയാണ് വിജയ് റഷ്യയില്‍ നിന്ന വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഇതേത്തുടർന്ന് രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേർ തടിച്ചു കൂയിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് ചെയ്യാൻ ബൂത്തില്‍ എത്തിയത്.
നടന്റെ വസതിക്ക് മുൻപില്‍ നിന്ന് പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവർത്തകരുടേയും ആർപ്പുവിളികളും ആശംസകളുമായിരുന്നു. പൂക്കളെറിഞ്ഞുകൊണ്ടാണ് താരത്തെ ആരാധകർ ബൂത്തില്‍ എത്തിച്ചത്. ഇതാണ് സാമൂഹ്യ പ്രവർത്തകനെ ചൊടിപ്പിച്ചത്. നടന് വേണ്ടി ആരാധകർ നടത്തിയ ഈ സ്വീകരണം സ്ഥലത്ത് ഗതാഗത തടസം സൃഷ്ടിച്ചെന്നും, മറ്റു വോട്ടർമാർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.