ബാൾട്ടിമോർ ∙ കുട്ടികളെ തട്ടിയെടുത്ത് കടന്നു കളഞ്ഞ ഇവരുടെ പിതാവും, മുൻ മേരിലാന്റ് പൊലീസ് ഓഫിസറും ഇവർക്ക് ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഓഫിസറും മരിച്ച നിലയിൽ. മുൻ മേരിലാന്റ് പൊലീസ് ഓഫീസറായ റോബർട്ട് വികോസ വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും, വീട്ടിലെത്തിയ ഇവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ടു കുട്ടികളുമായി സ്ഥലം വിടുകയുമായിരുന്നു. വികോസയുടെ സഹായത്തിന് വനിതാ പൊലീസ് ഓഫിസറായ റ്റിയാ ബൈനും ഒപ്പം ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും അച്ചടക്ക നടപടിക്ക് വിധേയരാകുകയും, പല കേസുകളില്‍ ഉൾപ്പെട്ടിട്ടുള്ളവരും ആയിരുന്നു.
കുട്ടികളെ തട്ടികൊണ്ടുപോയശേഷവും ഇവർ മറ്റുള്ളവരെ ഭീഷിണിപ്പെടുത്തുകയും തോക്കു ചൂണ്ടി കവർച്ച നടത്തുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിൽ കറങ്ങി തിരിഞ്ഞു ഇരുവരും വ്യാഴാഴ്ച വെസ്റ്റേൺ മേരിലാന്റിൽ വച്ച് പൊലീസിന്റെ മുന്നിൽപ്പെടുകയായിരുന്നു. പൊലീസ് ഇവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. ഫോണിലൂടെ സന്ദേശം നൽകിയിട്ടും, ഇവർ അതിവേഗം വാഹനം ഓടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട വാഹനം അപകടത്തിൽപെടുകയും ചെയ്തു.
പൊലീസ് എത്തി വാഹനം പരിശോധിച്ചപ്പോൾ റ്റിയാ ബൈനും, പിൻ സീറ്റിലിരുന്നിരുന്ന റോബർട്ടും രണ്ടു കുട്ടികളും വെടിയേറ്റ നിലയിലായിരുന്നു. ആറും, ഏഴും വയസ്സു പ്രായമുള്ള കുട്ടികളിൽ ഒരാളൊഴികെ എല്ലാവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സംഭവം അറിഞ്ഞതും അന്വേഷണം ആരംഭിച്ചതും.
പി.പി.ചെറിയാന്‍