കഴുതയെ പമ്ബരവിഡ്ഢിയായ മൃഗമായി ചിത്രീകരിക്കുന്നവരാണ് പൊതുവേ മലയാളികള്‍. തൊട്ടയല്‍പക്കമായ തമിഴ്നാട്ടില്‍ വിവിധ ഉപയോഗങ്ങള്‍ക്കായി പോറ്റുമ്ബോഴും ഇവിടെ കഴുത അത്ര പ്രിയപ്പെട്ട മൃഗമായിട്ടില്ല.
എന്നാല്‍ കഴുതപ്പാലിന് വലിയ ഡിമാൻഡാണ്. അതിനാല്‍ തന്നെ പശുവിൻ പാലിനെക്കാള്‍ ഇരട്ടി വിലയാണ് കഴുതപ്പാലിന്. ഗുജറാത്തില്‍ കഴുത ഫാം നടത്തുന്ന യുവാവ് ഒരു മാസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് സമ്ബാദിക്കുന്നത്.
ഗുജറാത്തിലെ പടാൻ ജില്ലയില്‍ താമസിക്കുന്ന സോളങ്കി എന്ന യുവാവാണ് 42 കഴുതകളുടെ ഫാം സ്ഥാപിച്ചത്. സർക്കാർ ജോലി അന്വേഷിച്ച് നടന്ന സോളങ്കിന് ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ലഭിച്ചു. എന്നാല്‍ തന്റെ ശമ്ബളം കൊണ്ട് കുടുംബത്തിലെ ചെലവുകള്‍ വഹിക്കാൻ കഴിയാതെ വന്നതോടെയാണ് കഴുത വളർത്താല്‍ എന്ന ബിസിനസിലേക്ക് കടന്നത്. എട്ട് മാസം മുൻപാണ് ഫാം സ്ഥാപിച്ചത്. 22 ലക്ഷം മുടക്കി 20 കഴുതകളുമായാണ് ഫാം തുടങ്ങിയതെന്ന് സോളങ്കി പറയുന്നു.
തുടക്കത്തില്‍ കഴുതപ്പാല് വിറ്റ് പോയിരുന്നില്ല. പതുക്കെ ദക്ഷിണേന്ത്യയിലെ വിവിധ കമ്ബനികള്‍ കഴുതപ്പാലിനായി എത്തി തുടങ്ങി. കർണാടക, കേരളം തുടങ്ങിയ ജില്ലകളിലേക്കും പാല്‍ കയറ്റുമതി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നിരവധി കോസ്‌മെറ്റിക് കമ്ബനികളും കഴുതപ്പാലിനായി ഫാമില്‍ എത്തുന്നുണ്ട്. ലിറ്ററിന് 5,000 രൂപ മുതല്‍ 7,000 രൂപ വരെ ലഭിക്കുമെന്നാണ് സോളങ്കി പറയുന്നത്. പാല് ഉണക്കി പൊടിച്ച രൂപത്തിലും വില്‍പന നടത്താൻ കഴിയും. കിലോയ്ക്ക് ഇതിന് ലക്ഷങ്ങളാണ് വില.