റിയാദ്: സമീപകാലം വരെ സിനിമ പ്രദർശനത്തിന് വിലക്കുണ്ടായിരുന്ന രാജ്യമായിരുന്നു സൗദി. എന്നാല്‍ രാജ്യത്തിന്റെ കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തിയതോടെ തിയേറ്റർ വ്യവസായത്തില്‍ അടക്കം സമൂലമായ മാറ്റം വരികയായിരുന്നു.
2017ലാണ് സിനിമാ പ്രദര്‍ശനം സൗദിയില്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ രാജ്യത്ത് നിരവധി പുതിയ തിയേറ്ററുകള്‍ തുറക്കുകയും ചെയ്തു.
സിനിമ തിയേറ്റർ തുറന്ന് ആറ് വർഷം പിന്നിടുമ്ബോള്‍ 6.1 കോടിയിലേറെ സിനിമ ടിക്കറ്റുകള്‍ രാജ്യത്ത് വില്‍പന നടത്തിയെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ അറിയിക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലത്താണ് 6.1 കോടിയിലേറെ സിനിമ ടിക്കറ്റുകള്‍ വിറ്റത്. ഇതിലൂടെ വലിയ വരുമാനവും രാജ്യത്തിന് ലഭിച്ചു.
സൗദി അറേബ്യയിലെ സിനിമാശാലകള്‍ ആറ് വർഷം കൊണ്ട് 3.7 ബില്യണ്‍ സൗദി റിയാലാണ് വരുമാനമായി ലഭിച്ചത്. അതായത് 8222 കോടിയിലേറെ ഇന്ത്യന്‍ രൂപ. സൗദി അറേബ്യയിലെ ആദ്യ സിനിമാശാല തുറന്നതിൻ്റെ ആറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ജനറല്‍ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ രാജ്യത്തെ സിനിമ വ്യവസായം സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്.
അതോറിറ്റിയുടെ കണക്കനുസരിച്ച്, 2018-ല്‍ 633130 ടിക്കറ്റുകളും 2019-ല്‍ 6847523 ടിക്കറ്റുകളും 2020-ല്‍ 6596073 ടിക്കറ്റുകളും 2021-ല്‍ 13096022 ടിക്കറ്റുകളും വില്‍പ്പന നടത്തി. 2022-ല്‍ 14358062 ടിക്കറ്റുകളും 2023-ല്‍ 17637154 ടിക്കറ്റുകളും, നടപ്പുവർഷം 2024-ല്‍ മാർച്ച് അവസാനം വരെ 2,621,236 ടിക്കറ്റുകളും വിറ്റു.
618 സ്‌ക്രീനുകളും 63373 സീറ്റുകളും ഉള്‍പ്പെടെ സൗദി അറേബ്യയിലെ 22 നഗരങ്ങളിലായി സിനിമാശാലകളുടെ എണ്ണം 66 ആയിട്ടുമുണ്ട്. മദീന ഉള്‍പ്പെടേയുള്ള നഗരങ്ങളിലും സൗദി പുതുതായി തിയേറ്ററുകള്‍ തുറന്നിട്ടുണ്ട്. മുസ്ലിം വിശ്വാസികളുടെ പുണ്യനഗരങ്ങളില്‍ ഒന്നായ മദീനയില്‍ സിനിമാ തിയേറ്റര്‍ വരുമെന്ന പ്രഖ്യാപനം മുംബൈയില്‍ അടക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എംപയര്‍ സിനിമാസ് കമ്ബനിയാണ് മദീനയില്‍ തിയേറ്റര്‍ തുറന്നത്. അല്‍ റാശിദ് മാളിലാണ് തിയേറ്റര്‍. 764 സീറ്റുകളുള്ള വിശാലമായ സൗകര്യമുള്ളതാണ് തിയേറ്റര്‍. കുട്ടികള്‍ക്കായി പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിനോദ മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ അടുത്തിടെ തീരുമാനിച്ചിരുന്നു. എംപയര്‍ സിനിമാസിന്റെ സൗദിയിലെ പത്താമത്തെ സിനിമാ കോംപ്ലക്‌സ് കൂടിയാണ് മദീനയിലേത്.