ബിജെപിക്കും മോദി സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് ബി.ജെ.പിക്കെതിരെ ചിദംബരം ആഞ്ഞടിച്ചത്.
ബി.ജെ.പി ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂജിക്കുന്ന ആരാധനാലയമായി പാര്‍ട്ടി മാറിയെന്നുമാണ് ചിദംബരം വിമർശിച്ചത്.
‘മോദിയുടെ ഗ്യാരണ്ടി എന്നാണ് ബി.ജെ.പി പ്രകടന പത്രികയെ വിളിച്ചത്. ബി.ജെ.പി ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മോദിയെ പൂജിക്കുന്ന ആരാധനാലയമായി പാര്‍ട്ടി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഈ ആരാധന ശക്തി പ്രാപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അത് സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കും,’ ചിദംബരം വിമർശിച്ചു.
‘മൂന്നാം തവണയും മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ബി.ജെ.പി ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ നമുക്ക് രാജ്യത്തെ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വിവാദ നിയമമായ സി.എ.എ പരാമര്‍ശിച്ചില്ലെങ്കിലും ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ നിയമം റദ്ദാക്കും’, ചിദംബരം കൂട്ടിച്ചേർത്തു.