ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ അക്കൗണ്ട് ഗുജറാത്തില്‍ തുറന്നിരിക്കുകയാണ് ബിജെപി. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയിച്ചു.
മുകേഷിനെതിരെ മത്സരിക്കേണ്ട എതിരാളികളാരും രംഗത്തില്ല എന്നത് തന്നെയാണ് കാരണം. മറ്റെല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെ ബിജെപിക്ക് ആദ്യ വിജയം.
കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി. മറ്റ് എട്ട് സ്ഥാനാർത്ഥികള്‍ പത്രിക പിൻവലിക്കുകയും ചെയ്‌തു. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിക്ക് തൻ്റെ മൂന്ന് നിർദ്ദേശകരില്‍ ഒരാളെ പോലും തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നില്‍ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രിക തള്ളിയത്.
കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേട് സംബന്ധിച്ച് ബിജെപി നേരത്തെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സൂറത്തില്‍ നിന്നുള്ള കോണ്‍ഗ്രസിൻ്റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും അസാധുവായി. ഗുജറാത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടിയെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് തന്നെ പുറത്താക്കിയാണ് ബിജെപിയുടെ വിജയം.