പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിച്ചു. 25 ശതമാനം ആണ് വർധിച്ചത് ഇതിലൂടെ ഇനി ഓരോ ഓർഡറിനും ചാർജ് 5 രൂപയായി ഉയർന്നു.
ഇനി ഓരോ തവണ ഓർഡർ ചെയ്യുമ്ബോഴും അഞ്ച് രൂപ അധികമായി നല്‍കണം. ഡെലിവറി നിരക്കുകള്‍ക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു. ജനുവരിയില്‍ ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയില്‍ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു.
അതേ സമയം സൊമാറ്റോ ഗോള്‍ഡ് അംഗങ്ങള്‍ ഡെലിവറി ചാർജ് നല്‍കേണ്ടതില്ല. എന്നാല്‍ അവർ പ്ലാറ്റ്ഫോം ഫീസ് നല്‍കേണ്ടിവരും. സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്. സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതല്‍ 22 ലക്ഷം വരെ ഓർഡറുകള്‍ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാല്‍ കമ്ബനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളില്‍ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. ഒരു ഓർഡറിന് സ്വിഗിയുടെ പ്ലാറ്റ്ഫോം ഫീസും 5 രൂപയാണ്.
ചരക്ക് സേവന നികുതിയും 11.81 കോടി രൂപ പിഴയും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച സൊമാറ്റോയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. 2017 ജൂലൈ മുതല്‍ 2021 മാർച്ച് വരെയുള്ള കാലയളവില്‍ 5.9 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡും 5.9 കോടി രൂപ പിഴയും ഇതില്‍ ഉള്‍പ്പെടുന്നു.