കൊല്‍ക്കത്ത: അദ്ധ്യാപക നിയമനക്കേസില്‍ മമത സർക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സർക്കാർ-സ്‌പോണ്‍സേർഡ്, എയ്ഡഡ് സ്കൂളുകളിലെ 2016 ലെ നിയമന പ്രക്രിയ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി.
ഇതോടെ 25 ,753 അദ്ധ്യാപകർക്ക് ജോലി നഷ്ടമാകും. മാത്രമല്ല നിയമിതരായ ശേഷം ഇവർ പിൻവലിച്ച ശമ്ബളം 12 ശതമാനം പലിശ സഹിതം തിരികെ നല്‍കുകയും വേണം.
ശൂന്യമായ ഒഎംആർ ഷീറ്റുകള്‍ സമർപ്പിച്ച് നിയമവിരുദ്ധമായി നിയമനം നേടിയ സ്കൂള്‍ അദ്ധ്യാപകർ നാലാഴ്ചയ്‌ക്കകം ശമ്ബളം തിരികെ നല്കണം. ജസ്റ്റിസുമാരായ ദേബാങ്സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റിനാണ് അദ്ധ്യാപകരില്‍ നിന്നും ശമ്ബളം തിരികെ വാങ്ങുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. അദ്ധ്യാപക നിയമനക്കേസുമായി ബന്ധപ്പെട്ട് നിരവധി തൃണമൂല്‍ നേതാക്കളും മുൻ ഉദ്യോഗസ്ഥരും അഴിക്കുള്ളിലാണ്.
2016ല്‍ പശ്ചിമ ബംഗാള്‍ സ്കൂള്‍ സർവീസ് കമ്മീഷൻ (ഡബ്ല്യുബിഎസ്‌എസ് സി) രൂപീകരിച്ച പാനലുകള്‍ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ വർഷം പിരിച്ചുവിടുകയും പരിശീലനം ലഭിക്കാത്ത 36,000 പ്രൈമറി അദ്ധ്യാപകരുടെ നിയമനം റദ്ദാക്കുകയും ചെയ്തിരുന്നു. ഈ കണക്ക് പിന്നീട് 32,000 ആയി പരിഷ്കരിച്ചു. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മമത സർക്കർ വിധിക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.