വിസ്കോൺസിൽ ∙ ഞായറാഴ്ച വൈകിട്ട് മിൽവാക്കിയിൽ നടന്ന ക്രിസ്മസ് പരേഡിനിടയിലേക്കു വാഹനം ഓടിച്ചു കയറ്റിയതിനെ തുടർന്ന് ഒരാൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റതായി സിറ്റി പോലിസ് ചീഫ് അറിയിച്ചു. 11 മുതിർന്നവരും, 12 കുട്ടികളും ഇതിൽപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
വാഹനം ഓടിച്ചുവെന്ന് വിശ്വസിക്കുന്ന ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തതായി ചീഫ് ഡാൻ തോംപ്സൺ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് ആരും പ്രവേശിക്കരുതെന്നു പൊലിസ് അഭ്യർഥിച്ചു. ബാരിക്കേഡുകൾ തകർത്തു വാഹനം അതിവേഗമാണ് പരേഡിലേക്ക് ഓടിച്ചുകയറ്റിയത്. എസ്‌യുവിയിൽ നിന്നും വെടിവയ്പ്പുണ്ടായെന്ന് ദൃക്സാക്ഷികളും, അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു.
കുട്ടികൾ ഉൾപ്പെടെ നിരവധി പേർ നിലത്തു പരുക്കേറ്റു കിടന്നിരുന്നതായി അവിടെയുണ്ടായിരുന്ന ടെനോറിയൊ പറഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. അതിവേഗതയിലായിരുന്നു വാഹനമെന്നും പലരും നിലവിളിച്ചു അവിടെ നിന്നും ഓടിപോകുന്നതായി കണ്ടുവെന്നും ഇദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്കു ഭീഷണിയില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട വാഹനവും ഡ്രൈവറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മിൽവാക്കി മേയർ ഷോൺ റെയ്‍ലി പറഞ്ഞു.അപകടത്തിൽ പരുക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് എത്ര ഗുരുതരമാണെന്നു വെളിപ്പെടുത്താൻ പൊലിസ് വിസമ്മതിച്ചു. സംഭവ സ്ഥലം പൊലിസ് വളഞ്ഞിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.
പി പി ചെറിയാന്‍