കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതർ നിർദേശിച്ചിരിക്കുന്നത്.
നീണ്ട 11 വർഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും തമ്മില്‍ കാണുന്നത്.
ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമെൻ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുൻതൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്.
എയ്ഡനില്‍നിന്ന് റോഡുമാർഗം 12 മണിക്കൂർ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും കാണും. മൂന്നുമാസത്തെ യെമെൻ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.
മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതോടെയാണ് ആക്ഷൻ കൗണ്‍സില്‍ മുൻകൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്ബലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ് പ്രേമകുമാരി.