ദമ്മാം: ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കാനുള്ള ചർച്ചകള്‍ക്ക് യൂറോപ്യൻ രാജ്യങ്ങള്‍ തുടക്കം കുറിച്ചതിനെ സ്വാഗതം ചെയ്ത് സൗദി.
പശ്ചിമേഷ്യയുടെ സ്ഥിരതക്കും സുരക്ഷക്കും സൗദി അറേബ്യ കൂടുതല്‍ പ്രാധാന്യം നല്‍കി വരുകയാണെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഗസ്സയില്‍ വെടിനിർത്തലിനും കൂടുതല്‍ സഹായങ്ങള്‍ പ്രദേശത്ത് എത്തിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമം തുടരുകയാണ്. ഇവ രണ്ടും ഉള്‍പ്പെടുന്ന ഒരു കരാറാണ് ഇസ്രയേലും ഹമാസും തമ്മില്‍ സൗദി പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലക്സംബർഗില്‍ നടന്ന റീജിയണല്‍ സെക്യൂരിറ്റി ആന്റ് കോഓപ്പറേഷൻ ഇയു ജി.സി.സി ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറത്തില്‍ ഗള്‍ഫ് യൂറോപ്യൻ യൂണിയൻ മന്ത്രിമാരും ഉദ്യാഗസ്ഥരും ഗസ്സയിലെ സ്ഥിതിഗതികള്‍ ചർച്ച ചെയ്തു. മേഖലയില്‍ ഉടൻ വെടിനിർത്തല്‍ നടപ്പിലാക്കേണ്ടതിന്റെയും കൂടുതല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കേണ്ടതിന്റെയും പ്രാധാന്യം ചർച്ച ചെയ്യുകയും ചെയതു.