Monday, May 6, 2024
HomeKeralaബി.ജെ.പി ഇലക്ടറല്‍ ബോണ്ട് വഴി നേടിയത് കോടികള്‍ ; കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം റദ്ദാക്കും...

ബി.ജെ.പി ഇലക്ടറല്‍ ബോണ്ട് വഴി നേടിയത് കോടികള്‍ ; കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം റദ്ദാക്കും : ഖാര്‍ഗെ

ത്തേരി : കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ.

പ്രകടന പത്രികയില്‍ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി .

”ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി കോടാനുകോടികള്‍ നിയമവിരുദ്ധമായി നേടി. എന്നാല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അഴിമതിക്കാരെ വെളിപ്പിക്കുന്ന വാഷിങ് മെഷിനായി നരേന്ദ്ര മോദിയും അമിത് ഷായും പ്രവർത്തിക്കുന്നു.

പ്രതിപക്ഷത്തുള്ള 20 നേതാക്കളുടെ പണം പിടിച്ചെടുത്തു. നിരവധി തവണ ചോദ്യം ചെയ്തു. നിരവധി പേരെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തു.അവർ ബിജെപിയില്‍ ചേർന്നതോടെ അവരെയൊക്കെ മോദി വെളുപ്പിച്ചെടുത്തു.

രാഹുല്‍ ഗാന്ധിയെ ഭയന്നിട്ടാണ്, കഴിഞ്ഞ 35 വർഷമായി അധികാരത്തിലില്ലാത്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരം ആക്രമിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ മോദി ഭയക്കുന്നു.

മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെയാണ്. എന്നാല്‍ അദ്ദേഹം ഒരു ഭീരുവാണ്.ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ തൊഴിലില്ലായ്മയിലൂടെയാണു രാജ്യം കടന്നുപോകുന്നത്.

വർഷം 2 കോടി തൊഴിലവസരം നല്‍കുമെന്നു പറഞ്ഞിട്ട് ആർക്കെങ്കിലും ജോലി ലഭിച്ചോ?. വിദേശത്തുള്ളവരുടെ കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവർക്കും 15 ലക്ഷം നല്‍കുമെന്ന് പറഞ്ഞു. ആർക്കെങ്കിലും 15 ലക്ഷം ലഭിച്ചോ? കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും കർഷകന്റെ വരുമാനം ഇരട്ടിയായോ?

പ്രധാനമന്ത്രി കള്ളം പറയാൻ പാടുണ്ടോ?മോദി പറയുന്നത് കള്ളമാണ്. അതുകൊണ്ട് മോദി നുണയനാണ്. മോദി പറയുന്നത് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്‍ലിംകള്‍ക്കുള്ളതാണെന്നാണ്.

സമയം അനുവദിച്ചാല്‍ മോദിക്ക് പ്രകടനപത്രിക ഞാൻ വിശദീകരിക്കാം. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള ‌പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. ഹിന്ദു, മുസ്‌ലിം എന്ന് ജനങ്ങളെ എപ്പോഴും വിഭജിക്കുന്നത് മോദിയാണ്.

തൊഴിലുറപ്പ് പദ്ധതിയെപ്പോലും തള്ളിപ്പറഞ്ഞ ആളാണ് മോദി. തൊഴില്‍ അവകാശമാക്കിയ സർക്കാരാണ് യുപിഎയുടേത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടെ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും മോദി തകർക്കുകയാണ്. എന്നിട്ട് വീണ്ടും പറയുന്നു നല്ല ദിനങ്ങള്‍ വരുമെന്ന്.

മോദി ലോകം മുഴുവൻ കറങ്ങി നടന്നു. എന്നാല്‍ മണിപ്പുരില്‍ പോകാൻ മറന്നു. അവിടെ പോയതും ജനങ്ങളെ ആശ്വസിപ്പിച്ചതും രാഹുലാണ്. എല്ലാവർക്കും ദൈവത്തില്‍ വിശ്വാസമുണ്ട്. പലരും പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്.

പ്രാണപ്രതിഷ്ഠയില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. എന്നാല്‍ ‘താഴ്ന്ന ജാതിക്കാരെ’ യൂണിവേഴ്സ്റ്റി ക്യാംപസില്‍ പോലും പ്രവേശിപ്പിക്കാത്ത രാജ്യമാണിത്.

വാരാണസി ഹിന്ദു യൂണിവേഴ്സ്റ്റിയില്‍ താഴ്ന്ന ജാതിക്കാരൻ അനാച്ഛാദനം ചെയ്ത പ്രതിമ ആർഎസ്‌എസുകാർ ഗംഗാജലം ഉപയോഗിച്ച്‌ ശുചീകരിച്ചു. ഇതാണ് ആർഎസ്‌എസിന്റെ മാനസികാവസ്ഥ.

ഇതേ രീതിയാണു മറ്റുള്ളവരുടെ മേല്‍ ആർഎസ്‌എസും മോദിയും നടപ്പാക്കുന്നത്. മനസ്സ് ശുദ്ധിയാക്കാതെ ജനം കൂടെ വരില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ മാത്രമാണ് മോദി ചിന്തിക്കുന്നത്. സാധാരണക്കാരെക്കുറിച്ച്‌ ചിന്തിക്കുന്നില്ല.

കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നാണ് മോദി ചോദിക്കുന്നത്. 50 വർഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതു കൊണ്ടാണ് മോദിക്ക് ഇന്ന് പ്രധാനമന്ത്രിയാകാൻ സാധിച്ചത്. കോണ്‍ഗ്രസ് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു.”- ഖർഗെ വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular