ബറേലി: വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയിച്ച് ഒരുപാട് സാധാരണക്കാര്‍ സമൂഹത്തിലുണ്ട്. അത്തരത്തില്‍ ജീവിതത്തിലെ വേദനയെ പുഞ്ചിരിച്ചുക്കൊണ്ട് തോല്‍പിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
12-ാം ക്ലാസ് പരീക്ഷ പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശിലെ ഒരു പതിനേഴുകാരി. കഴിഞ്ഞ വർഷം പിറന്നാള്‍ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനില്‍ നിന്നുവീണ് ഈ പെണ്‍കുട്ടിക്ക് തന്റെ കൈകാലുകള്‍ നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 10-ന് സിബി ഗഞ്ച് ടൗണിലെ ഒരു കോച്ചിംഗ് സെൻ്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
പീഡനശ്രമം തടഞ്ഞതിനെ തുടർന്ന് പ്രതി കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ നഷ്‌ടമായ പെണ്‍കുട്ടി നവംബർ 12-ന് ആശുപത്രി വിട്ടു. പക്ഷേ അവള്‍ തളർന്നില്ല, പരീക്ഷകള്‍ക്ക് തയാറെടുക്കാൻ തുടങ്ങി. ഡോക്ടറാവുക എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിച്ചു. 63.8% മാർക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായത്.
“ഒരു കൈകൊണ്ട് ഡയഗ്രമുകള്‍ നിർമ്മിക്കാനുള്‍പ്പെടെ ഞാൻ പാടുപെടുകയായിരുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറിൻ്റെ സഹായത്താല്‍ എനിക്ക് തടസ്സങ്ങള്‍ തരണം ചെയ്യാൻ കഴിഞ്ഞു. എനിക്ക് കൃത്രിമ കൈകാലുകള്‍ ലഭ്യമാക്കാനുള്ള സർക്കാർ സഹായത്തില്‍ നന്ദിയുണ്ട്”, പെണ്‍കുട്ടി വ്യക്തമാക്കി.