ബർലിൻ: ഫലസ്തീന്റെ ജീവനാഡിയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് ധനസഹായം നല്‍കുന്നത് പുനസ്ഥാപിക്കുമെന്ന് ജർമനി. ഇസ്രായേല്‍ നടത്തിയ വ്യാജപ്രചാരണത്തെ തുടർന്ന് ജർമനി അടക്കമുള്ള 15 രാജ്യങ്ങള്‍ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം നിർത്തിവെച്ചിരുന്നു.
എന്നാല്‍, ആരോപണം കള്ളമാണെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ ജർമനി തീരുമാനിച്ചത്. സാമ്ബത്തിക സഹകരണം ഉടൻ ആരംഭിക്കുമെന്ന് ജർമൻ വികസന മന്ത്രി സ്വെന്യ ഷൂള്‍സയും വിദേശകാര്യമന്ത്രി അനലീന ബെയർബോക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയില്‍ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ആറുമാസമായി ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഏക ആശ്രയമാണ് 1948ല്‍ സ്ഥാപിതമായ ഈ ഏജൻസി. വിവിധ രാജ്യങ്ങളുടെ സാമ്ബത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം.
എന്നാല്‍, യു.എൻ.ആർ.ഡബ്ല്യു.എയെ നിർവീര്യമാക്കി ഗസ്സക്കാരെ പട്ടിണിക്കിട്ട് കൊല്ലുക എന്ന ലക്ഷ്യത്തോടെ ജനുവരി അവസാന വാരം ഇസ്രായേല്‍ ഇവർക്കെതിരെ ആസൂത്രിത വ്യാജാരോപണവുമായി രംഗത്തെത്തി. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്സ ഓപറേഷനില്‍ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. നിരവധി ജീവനക്കാർ ഹമാസില്‍ പ്രവർത്തിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍, കാതറിൻ കൊളോണ നടത്തിയ അന്വേണത്തില്‍ ഈ ആരോപണങ്ങള്‍ മുഴുവൻ പച്ചക്കള്ളമാണെന്ന് വ്യക്തമായി. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നല്‍കാൻ ഇസ്രായേലിനോട് കൊളോണ ആവശ്യപ്പെട്ടെങ്കിലും ഒന്നും ഹാജരാക്കിയില്ല.
ഏജൻസിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് തിങ്കളാഴ്ച കൊളോണ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണർ യാനെസ് ലെനാർച്ചിച്ചും അഭ്യർഥിച്ചിരുന്നു. ഇതേതുടർന്നാണ് ആസ്‌ട്രേലിയ, കാനഡ, സ്വീഡൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ക്കുപിന്നാലെ ജർമനിയും യുഎൻആർഡബ്ല്യുഎയുമായുള്ള സഹകരണം പുനരാംരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.