ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം, ‘പാമ്ബൻ പാലം’ വീണ്ടും യാഥാർത്ഥ്യമാകുന്നു.
രാമനാഥപുരത്തെ മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിർമിക്കുന്ന പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലെത്തി. 2.08 കിലോമീറ്ററുള്ള പുതിയ പാലം ജൂണ്‍ 30നു മുമ്ബ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 535 കോടി രൂപയാണ് നിർമാണച്ചെലവ്.
2019 നവംബറിലാണ് തകർന്ന പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. 2020 ഫെബ്രുവരിയില്‍ നിർമാണ പ്രവർത്തികള്‍ ആരംഭിച്ച് 2021 ഡിസംബറോടെ ഇത് പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊറോണ മൂലം ഇത് കാലവധി നീട്ടുകയായിരുന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് (ആർവിഎൻഎല്‍) നിർമാണ ചുമതല.
വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗാണ് പാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. റെയില്‍വേയുമായി ബന്ധപ്പെട്ടാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുക. കപ്പലുകളും ബോട്ടുകളും കടന്നു പോകുമ്ബോള്‍ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്‌ത്തുകയും ചെയ്യും.
പാലത്തിന്റെ മദ്ധ്യയേയുള്ള 72.5 മീറ്റര്‍ ഭാഗമാണ് ഇങ്ങനെ ഉയര്‍ത്താൻ സാധിക്കുക. 22 മീറ്റര്‍ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോവാനാവും. 18.3 മീറ്റർ അകലത്തില്‍ 100 തൂണുകളിലാണ് പാലത്തിന്റെ നിർമാണം. ഭാവിയില്‍ പാത ഇരട്ടിപ്പിക്കാനുള്ള തരത്തിലാണ് രൂപകല്‍പന. പഴയ പാമ്ബൻ പാലം 1914 ലാണ് നിർമിച്ചത്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള്‍അസാധ്യമായതോടെ 2022 ഡിസംബർ 23ന് പഴയ പാലം അടച്ചു.