ആലപ്പുഴ: രണ്ടാംവിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ സഹോദരൻ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസിനു കൂടുതല്‍ തെളിവു കിട്ടി.
കൊല്ലപ്പെട്ട റോസമ്മയുടെ സ്വർണാഭരണങ്ങള്‍ മൃതദേഹം കുഴിച്ചിട്ടതിന്റെ സമീപത്തുനിന്നുതന്നെ കണ്ടെത്തി. അരയടിയോളം താഴ്ചയില്‍ കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. മാല, വള, കമ്മല്‍ എന്നിവയാണുണ്ടായിരുന്നത്, എട്ടുപവനോളം. കുറച്ചു സ്വർണം പണയംവെച്ചതായി പ്രതി പോലീസിനോടു സമ്മതിച്ചു. ഇത് അടുത്തദിവസം കണ്ടെടുക്കും.
പ്രതി ബെന്നിയെ സംഭവംനടന്ന ഇയാളുടെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച പോലീസ് തെളിവെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാംവാർഡ് പൂങ്കാവ് വടക്കല്‍ പറമ്ബില്‍ റോസമ്മ (61) കൊല്ലപ്പെട്ട കേസിലാണ് സഹോദരൻ ബെന്നി (63) കഴിഞ്ഞദിവസം അറസ്റ്റിലായത്. മൃതദേഹം വീടിനോടുചേർന്നു കുഴിച്ചിട്ടത് പോലീസ് കണ്ടെത്തിയിരുന്നു.
ചുറ്റികകൊണ്ടുള്ള തലയ്ക്കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ചുറ്റിക വിട്ടില്‍നിന്നു കണ്ടെത്തി. അതിന് രണ്ടു കിലോയോളം തൂക്കമുണ്ട്. വലിയ കല്ലുകളും മറ്റും അടിച്ചുപൊട്ടിക്കുന്ന കൂടമാണിത്. ഇതു പ്രതി പോലീസിനു കാണിച്ചുകൊടുത്തു. ചോരക്കറ തുടച്ച് ചുറ്റിക ഒളിപ്പിച്ച നിലയിലായിരുന്നു. ചോരതുടച്ച തുണിയും കണ്ടെത്തി. സംഭവസമയം പ്രതി ധരിച്ച ഉടുപ്പും മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച തൂമ്ബയും പ്രതി കാട്ടിക്കൊടുത്തു.
പോലീസ് കസ്റ്റഡിയിലുള്ള പ്രതി മനോവിഭ്രാന്തിയുള്ളതുപോലെ കാണിക്കുന്നുണ്ട്. തുടർന്ന് പരിശോധന നടത്താൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരഞ്ഞെടുപ്പിനുശേഷം കസ്റ്റഡിക്ക് അപേക്ഷ നല്‍കും.