ഭോപ്പാൽ: തന്റെ ഭാര്യയ്ക്ക് സമ്മാനമായി താജ്മഹൽ വീട് പണിത് നൽകി മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശി. ആനന്ദ് പ്രകാശ് ചൌസ്കിയെന്ന വിദ്യാഭ്യാസ വിദഗ്ധൻ നാല് മുറികളുള്ള വീടാണ് ഭാര്യ മഞ്ജുഷ ചൌസ്കിക്കായി പണിതിരിക്കുന്നത്. ഇരുവരും ആഗ്രയിൽ പോയി താജ്മഹൽ കാണ്ടതടെയാണ് ചൌസ്കിക്ക് ഇത്തരമൊരു ആശയം തോന്നിയത്. താജ്മഹലിന്റെ വാസ്തുവിദ്യ പഠിക്കുകയും എഞ്ചിനിയർമാരോട് നിർമ്മിതി ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.
80 അടി ഉയരമുള്ള ഒരു വീട് നിർമ്മിക്കാൻ മാത്രമാണ് ചൌസ്കി ആദ്യം എഞ്ചിനിയേഴ്സിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത്തരമൊരു നിർമ്മിതിക്ക് അനുവാദം ലഭിച്ചില്ല. അനുമതി നിഷേധിച്ചതോടെ താജ്മഹൽ പോലൊരു വീട് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മൂന്ന് വർഷം സമയമെടുത്താണ് ചൌസ്കിയുടെ വ്യത്യസ്തമായ ഈ വീട് പണിതത്. താജ്മഹലിന്റെ ത്രിമാനദൃശ്യം ഉപയോഗിച്ചാണ് എഞ്ചിനിയർമാർ ഇത്തരമൊരു കെട്ടിടം പണിതുയർത്തിയത്. ബുർഹാൻപൂർ സന്ദർശിക്കുമ്പോൾ ഒരു വിനോദസഞ്ചാരിക്കും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു കാഴ്ചയായിരിക്കും തന്റെ വീട് എന്ന് ചൗക്‌സി കരുതുന്നു.
കൺസൾട്ടിംഗ് എഞ്ചിനീയർ പ്രവീൺ ചൗക്‌സി പറയുന്നത് അനുസരിച്ച്, വീട് 90 ചതുരശ്ര മീറ്ററിൽ മിനാരങ്ങളുള്ളതാണ്. അടിസ്ഥാന ഘടന 60 ചതുരശ്ര മീറ്റർ ഉൾക്കൊള്ളുന്നു. 29 അടി ഉയരമുള്ള താഴികക്കുടവും രണ്ട് നിലകളിലായി രണ്ട് കിടപ്പുമുറികളുണ്ട്. വീട്ടിൽ ഒരു അടുക്കള, ലൈബ്രറി, ധ്യാനമുറി എന്നിവയും ഉണ്ട്. ഘടന വിശദമായി പഠിക്കാൻ എൻജിനീയറും താജ്മഹൽ സന്ദർശിച്ചിരുന്നു. ഔറംഗബാദിലെ സമാനമായ സ്മാരകമായ ബിബി കാ മഖ്ബറയിലും അദ്ദേഹം പോയി.