ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള രാമായണ എക്സ്പ്രസിൽ വൻ തിരക്ക്. ന്യൂഡൽഹി സഫ്ദർജംഗ് സ്റ്റേഷനിൽ നിന്നും അയോദ്ധ്യയിലേക്കുള്ള തീവണ്ടിയുടെ ടിക്കറ്റുകൾ അതിവേഗം വിറ്റുപോകുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
7500 കിലോമീറ്റർ സഞ്ചരിക്കും വിധമാണ് അയോദ്ധ്യ തീർത്ഥാടന പാക്കേജ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സുപ്രധാന കേന്ദ്രങ്ങളിലൂടെ പോകുന്ന യാത്ര മറ്റ് സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാണെന്ന് റെയിൽവേ അറിയിച്ചു. അയോദ്ധ്യക്കു പുറമേ പ്രയാഗ്, നന്ദിഗ്രാം, ജനക്പുർ, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.
രാമായണ എക്സ്പ്രസിൽ ഭക്ഷണം വിളമ്പുന്ന ജീവനക്കാരടക്കം ആദ്യ യാത്രയിൽ കാവി കുർത്തയാണ് ധരിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള പാന്റും ചന്ദനക്കളറുള്ള ഷർട്ടുമാണ് ജീവനക്കാർ പൊതുവേഷമായി ഉപയോഗിക്കുക. വേഷത്തിനൊപ്പം ഉപയോഗിക്കുന്ന ഗ്ലൗസ്സും തലപ്പാവും കാവിനിറത്തിലായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.