തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ഷിജുഖാനെ സംരക്ഷിച്ച് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയും വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഷിജുഖാൻ തെറ്റ് ചെയ്തതായി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ല. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയതായും അറിവില്ല. അന്വേഷണ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ആയി മാദ്ധ്യമങ്ങൾ നൽകിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യഥാർത്ഥ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നടപടി പരിഗണിക്കാമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അമ്മയ്‌ക്ക് കുഞ്ഞിനെ കിട്ടണം. അത് കുഞ്ഞിന്റെയും അമ്മയുടെയും അവകാശമാണ്. അത് തന്നെയാണ് പാർട്ടിയുടെയും നിലപാട്. അതിന്റെ ഭാഗമായി തന്നെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. അനുപമയുടെ വിഷയത്തിൽ കുടുംബകോടതിയിൽ വിധി ഉണ്ടായിട്ടുണ്ട്. അതിൽ ശിശുക്ഷേമ സമിതിക്കെതിരെ വിമർശനം ഉണ്ടായിട്ടില്ല. ശിശു ക്ഷേമ സമിതി തെറ്റ് ചെയ്തതായും പരാമർശമില്ല. ഷിജുഖാന്റെ പേരിലും എന്തെങ്കിലും തെറ്റുള്ളതായി തെളിഞ്ഞിട്ടില്ല. വീഴ്ച ചൂണ്ടി കാണിച്ചാൽ പാർട്ടി നടപടിയെടുക്കും. ഷിജുഖാൻ സിപിഎം ആയത് കൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ ഉള്ളത്. ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്നത് തെറ്റായ വാർത്തയാണ്. അത് തെറ്റാണെന്ന് കോടതി പറഞ്ഞിട്ടും തിരുത്താൻ മാദ്ധ്യമങ്ങൾ തയാറായില്ല. ശിശുക്ഷേമ സമിതി എന്ന സ്ഥാപനത്തിന് എതിരെയാണ് നിങ്ങൾ പറയുന്നത് എന്ന് ഓർമ വേണം.
അനുപമ ഐഎഎസ് നൽകിയ അന്വേഷണ റിപ്പോർട്ടിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടെന്ന് പരാമർശിച്ചിട്ടില്ല. മാദ്ധ്യമങ്ങൾ പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സംഭവം വ്യക്തമായി അന്വേഷിച്ച ശേഷമേ നടപടി എടുക്കാൻ സാധിക്കുകയുള്ളു. അനുപമയുടെ ആരോപണത്തിന് പിന്നാലെ പോകാനില്ല. ആരെങ്കിലും പറഞ്ഞത് കൊണ്ടോ സമരം ചെയ്തത് കൊണ്ടോ ആർക്കെതിരേയും നടപടി സ്വീകരിക്കാൻ പാർട്ടി തയ്യാറല്ല. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയല്ല. അതിൽ ശിശു ക്ഷേമ സമിതിക്കു തെറ്റ് പറ്റി എന്നാണെങ്കിൽ നടപടി ആലോചിക്കാം. നിലവിൽ ഷിജുഖാനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.