ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് ഗോവയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഗോവയിൽ എത്തുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥനകൾ അർപ്പിക്കും. അതിനുശേഷം, വാൽപോയിലും ബിച്ചോലിമിലും പാർട്ടി പ്രവർത്തകരുടെ രണ്ട് യോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് നദ്ദയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ചുമതലകൾ നൽകിയതായി ബിജെപി അറിയിച്ചു. കൂടാതെ, സംസ്ഥാനത്തെ സഹ ചുമതലക്കാരായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെയും എംപി ദർശന ജർദോഷിനെയും നിയമിച്ചിട്ടുണ്ട്. 2022ലാണ് ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലും നദ്ദ സന്ദർശനം നടത്തിയിരുന്നു. മൂന്ന് ദേശീയ നേതാക്കൾക്കാണ് സംസ്ഥാനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ഗോരഖ്പൂരും കാൻപൂരും നദ്ദയുടെ നിയന്ത്രണത്തിലായിരിക്കും. ബ്രാജും പടിഞ്ഞാറൻ മേഖലയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും, കാശിയും ആവാധും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും നൽകിയിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചിരുന്നു.